ലബനാനിലെ വെടിനിർത്തൽ സ്വാഗതം ചെയ്തു; നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി മന്ത്രിസഭ
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തി മന്ത്രിസഭ.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുവൈത്തിനെതിരായ ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സ്വീകരിച്ച നടപടികളും നിലവിലെ സാഹചര്യങ്ങളും പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് വിശദീകരിച്ചു.
വിദേശകാര്യ മന്ത്രാലയം ദൗത്യങ്ങളും നടത്തിയ നയതന്ത്ര ശ്രമങ്ങളെക്കുറിച്ച് മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് വ്യക്തമാക്കി.
ലബനാനിൽ വെടിനിർത്തൽ സംബന്ധിച്ച യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. ലബനാൻ പ്രസിഡന്റ് ജോസഫ് ഔനിന്റെ ശ്രമങ്ങളെ പ്രശംസിച്ചു. രാജ്യത്ത് സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള നടപടികളിൽ ലബനാനുള്ള കുവൈത്തിന്റെ പിന്തുണ മന്ത്രിസഭ ആവർത്തിച്ചു.
ലബനാനിലെ യു.എൻ ഇടക്കാല സേനയുടെ ഫ്രഞ്ച് സംഘത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ മന്ത്രിസഭ അപലപിച്ചു.
നിലവിലെ സൈനിക, സുരക്ഷാ സംഭവവികാസങ്ങൾക്കിടയിൽ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അവശ്യ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ചും മന്ത്രിമാരിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ മന്ത്രിസഭ അവലോകനം ചെയ്തു.
ദേശീയ ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തീവ്രവാദ സെൽ തകർക്കുന്നതിൽ യു.എ.ഇ സുരക്ഷാ അധികാരികൾ കാണിച്ച ജാഗ്രതയെ മന്ത്രിസഭ പ്രശംസിച്ചു. എല്ലാത്തരം ഭീകരതയെയും തീവ്രവാദത്തെയും കുവൈത്ത് ശക്തമായി നിരാകരിക്കുന്നതായി ആവർത്തിച്ച മന്ത്രിസഭ യു.എ.ഇക്ക് പൂർണ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
പൗരന്മാരോടും താമസക്കാരോടും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും, കിംവദന്തികളോ സ്ഥിരീകരിക്കാത്ത വാർത്തകളോ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ് നൽകി. പൊതു ക്രമം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

