അർബുദ ചികിത്സക്ക് കേരളത്തില്‍ നിന്ന് വിദേശത്ത് പോവേണ്ട –ഡോ. വി.പി. ഗംഗാധരൻ
text_fieldsകുവൈത്ത് സിറ്റി: കേരളത്തിൽനിന്ന് അർബുദ ചികിത്സക്കായി വിദേശത്തുപോവേണ്ട കാര്യമില്ലെന്നും ലോകത്തെവിടെയും ലഭിക്കുന്ന ചികിത്സ കുറഞ്ഞ ചെലവിൽ അതേനിലവാരത്തിൽ നമ്മുടെ നാട്ടിലും ലഭ്യമാണെന്നും പ്രമുഖ അർബുദ ചികിത്സ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. ട്രയൽ മെഡിസിനുമായി ബന്ധപ്പെട്ട് മാത്രമേ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എൻ.ബി.ടി.സി കമ്പനിയുടെ വാർഷികാഘോഷ പരിപാടിയിൽ അതിഥിയായെത്തിയ ഡോ. ഗംഗാധരൻ എൻ.ബി.ടി.സി ഗ്രൂപ് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ സംബന്ധിക്കുകയായിരുന്നു. ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ 20 പേരെ കാണുന്നതിനേക്കാൾ താൽപര്യം ആയിരങ്ങൾ സംബന്ധിക്കുന്ന വലിയ സദസ്സിന് അർബുദം വരാതിരിക്കാനുള്ള മാർഗനിർദേശം നൽകുന്നതാണ്.
പുകയില, മദ്യപാനം എന്നിവ ഒഴിവാക്കുകയും ആഹാരരീതിയും വ്യായാമവും ശ്രദ്ധിക്കുകയും ചെയ്താൽ 30 ശതമാനം വരെ അർബുദം തടയാൻ കഴിയും. 30 ശതമാനം അർബുദം കണ്ടുപിടിക്കാൻ കഴിയും. അവസാന ഘട്ടത്തിൽ മാത്രം അറിയുന്നതാണ് അർബുദ ചികിത്സയിൽ നേരിടുന്ന പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ബി.ടി.സി വാർഷികാഘോഷത്തോടനുബന്ധിച്ച് 26 വീടുകൾ നിർമിച്ചുനൽകുമെന്ന് മാനേജിങ് പാർട്ണർ കെ.ജി. എബ്രഹാം പറഞ്ഞു. അതിലൊന്ന് റെയിൽവേ പ്ലാറ്റ്ഫോമിൽ പാട്ടുപാടി ശ്രദ്ധേയായി ചലച്ചിത്ര പിന്നണി ഗായികയായ രേണു മൊണ്ടാലിനാണ്. അവർ പരിപാടിക്ക് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.