ബാൽക്കണിയിൽ വസ്ത്രം ഉണക്കലിനെതിരെ പരിശോധന കാമ്പയിൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ കാമ്പയിനുമായി കാപിറ്റൽ ഗവർണറേറ്റ്. കാപിറ്റൽ മുനിസിപ്പാലിറ്റി പൊതുശുചിത്വ വിഭാഗം മേധാവി മിശ്അൽ അൽ ആസ്മിയുടെ നേതൃത്വത്തിൽ ഫീൽഡ് പരിശോധന നടത്തി. ബാൽക്കണിയിലും ജനലിലും വസ്ത്രം ഉണക്കാനിടുന്നത് 100 ദീനാർ മുതൽ 300 ദീനാർ വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗവർണർ ശൈഖ് തലാൽ അൽ ഖാലിദിെൻറ നിർദേശപ്രകാരമാണ് കാപിറ്റൽ ഗവർണറേറ്റ് പ്രത്യേക കാമ്പയിന് തുടക്കമിട്ടത്.
കെട്ടിടങ്ങളുടെ ഭംഗി കെടുത്തുന്ന രീതിയിൽ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതും ഫർണിച്ചറുകളും മറ്റും കൂട്ടിയിടുന്നതും തടയുക എന്നതാണ് കാമ്പയിനിെൻറ ലക്ഷ്യം.
തലസ്ഥാന നഗരപരിധിയിൽ ഉൾപ്പെടുന്ന ശർഖ്, മിർഖാബ്, ബിനീദ് അൽഗാർ എന്നിവിടങ്ങളിൽ നടത്തിയ പര്യടനത്തിൽ ഇത്തരത്തിലുള്ള നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
കെട്ടിടങ്ങളുടെ ഭംഗി കെടുത്തുന്ന രീതിയിൽ ഫർണിച്ചറുകൾ കൂട്ടിയിടുന്നതിനും, കാർപെറ്റ് പോലുള്ള വസ്തുക്കൾ റോഡിൽ കഴുകുന്നതിനും പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നഗരശുചീകരണവുമായി ബന്ധപ്പെട്ട മുനിസിപ്പൽ മന്ത്രാലയം നിർദേശിച്ച നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നഗരസൗന്ദര്യം കെടുത്തുന്ന എല്ലാ നടപടികളും 2008ൽ മുനിസിപ്പൽ മന്ത്രാലയം നടപ്പാക്കിയ നിയമത്തിെൻറ പരിധിയിൽ വരും. തെരുവുകളിൽ പരവതാനികളും ഫർണിച്ചറുകളും വൃത്തിയാക്കുന്നതും പിഴ ഉൾപ്പെടെയുള്ള നടപടികൾക്ക് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.