സൗദിക്കെതിരായ ആക്രമണം സുരക്ഷക്കും സ്ഥിരതക്കും ഭീഷണി; അപലപിച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇറാഖിലെ ഇറാൻ-പിന്തുണയുള്ള സായുധ സംഘങ്ങൾ സൗദി അറേബ്യക്കെതിരെ തുടരുന്ന ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണം സൗദി അറേബ്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്ന സംഘർഷ വികാസമായി ആക്രമണത്തെ കുവൈത്ത് വിശേഷിപ്പിച്ചു.
സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യവും, രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, ദേശീയ താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള പിന്തുണയും കുവൈത്ത് ആവർത്തിച്ചു. സൗദി അറേബ്യയുടെ സുരക്ഷ, കുവൈത്തിന്റെയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലും റിയാദിലുമുള്ള നിർണായക പെട്രോളിയം കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാഖിൽ നിിന്ന് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. ഇവ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി സൗദി അറേബ്യ വ്യക്തമാക്കി.
അതിനിടെ, ആക്രമണങ്ങൾക്ക് തിരിച്ചടിച്ചടിയായി ബുധനാഴ്ച പുലർച്ചെ ഇറാഖിലെ സായുധസംഘങ്ങളുടെ കേന്ദ്രങ്ങൾക്കെതിരെ സൗദി, അമേരിക്കൻ സൈന്യങ്ങൾ പ്രത്യാക്രമണം നടത്തിയതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയും യു.എസ് സെൻട്രൽ കമാൻഡും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

