അറേബ്യൻ ഗൾഫ് കപ്പ്; ഫൈനലിൽ ഒമാനും ബഹ്റൈനും ഏറ്റുമുട്ടും
text_fieldsകുവൈത്ത്-ബഹ്റൈൻ മത്സരത്തിൽ നിന്ന്
കുവൈത്ത് സിറ്റി: 26ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ ഒമാനും ബഹ്റൈനും ഏറ്റുമുട്ടും. ശനിയാഴ്ച വൈകീട്ട് ഏഴിന് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. ചെവ്വാഴ്ച നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ സൗദി അറേബ്യയെ തകർത്താണ് ഒമാന്റെ ഫൈനൽ പ്രവേശനം. രണ്ടാം മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ ബഹ്റൈന് മുന്നിൽ കുവൈത്തിന് അടിപതറി. കുവൈത്തിനെ 1-0ന് തോൽപിച്ച ബഹ്റൈൻ ടീം ഫൈനലിലേക്ക് കുതിച്ചു.
ഗൾഫ് കപ്പിൽ നേരത്തെ ഒമാൻ രണ്ടു തവണയും ബഹ്റൈൻ ഒരു തവണയും കിരീടം നേടിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളിൽ രണ്ടു വിജയവും ഒരു സമനിലയും സെമി ഫൈനലിലെ മിന്നും ജയവുമായി തോൽവി അറിയാതെയാണ് ഒമാന്റെ ഫൈനൽ പ്രവേശനം. ബഹ്റൈൻ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സിറിയയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും മികച്ച ടീമായാണ് ഫൈനൽ മത്സരത്തിനിറങ്ങുന്നത്.
ഹോം ഗ്രൗണ്ടിൽ അടിപതറി കുവൈത്ത്
ദീർഘനാളത്തെ കിരീടനഷ്ടത്തിന് സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിലുടെ വിരാമമിടാമെന്ന കുവൈത്തിന്റെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണ് സെമി ഫൈനലിൽ ബഹ്റൈൻ നൽകിയത്.
ജാബിർ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ സ്വന്തം കാണികളുടെ പിൻബലത്തിൽ ഗ്രൗണ്ട് നിറഞ്ഞു കളിച്ച കുവൈത്തിന് സ്കോർ ചെയ്യാനായില്ല എന്നതാണ് തിരിച്ചടിയായത്. ബഹ്റൈൻ ഇടക്കിടെ നടത്തിയ അപകടകരമായ ശ്രമങ്ങളെ തടഞ്ഞു നിർത്താനായെങ്കിലും കുവൈത്തിന് നേട്ടം സൃഷ്ടിക്കാനായില്ല.
52-ാം മിനിറ്റിൽ മെഹ്ദി അബ്ദുൽ ജബ്ബാർ ചുവപ്പ് കാർഡ് ലഭിച്ചു പുറത്തായതോടെ ബഹ്റൈൻ ടീം 10 പേരായി ചുരുങ്ങി. എന്നാൽ ഈ അനുകൂല സാഹചര്യം കുവൈത്തിന് മുതലെടുക്കാനായില്ല. 75-ാം മിനിറ്റിൽ കുവൈത്ത് ഗോൾ പോസ്റ്റിന് സമീപമുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിൽ മുഹമ്മദ് മർഹൂം നേടിയ ഗോളിലൂടെ ബഹ്റൈൻ മുന്നിലെത്തി. ഗാലറിയുടെ പിന്തുണയോടെ അവസാന നിമിഷങ്ങളിൽ കുവൈത്ത് ഉണർന്നു കളിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തി മന്ത്രി
കുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് സുരക്ഷ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് സ്റ്റേഡിയത്തിൽ
ചൊവ്വാഴ്ച സെമിഫൈനൽ മത്സരം നടന്ന ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലെ സുരക്ഷാ ഒരുക്കങ്ങൾ മന്ത്രി പരിശോധിച്ചു. ടൂർണമെന്റിന്റെ വിജയത്തിന് ഉചിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. സുരക്ഷക്ക് ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

