വലിയ സന്തോഷത്തിന്റെ ബലി പെരുന്നാൾ
text_fieldsകുവൈത്ത് സിറ്റി: ആത്മീയവും ആഹ്ലാദകരവുമായ അന്തരീക്ഷത്തിൽ കുവൈത്തിലെ ഇസ്‍ലാംമത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. രാജ്യത്തുടനീളമുള്ള പള്ളികളിൽ പെരുന്നാൾ പ്രാർത്ഥനകൾക്കായി പ്രായഭേദമന്യേ വിശ്വാസികൾ ഒത്തുകൂടി. പുലർച്ചെ മുതൽ പള്ളികളിൽ എത്തിയ വിശ്വാസികൾ തഖ്ബീർ ധ്വനികളോടെ പെരുന്നാളിനെ വരവേറ്റു.
രാവിലെ 5.05നായിരുന്നു പെരുന്നാൾ നമസ്കാരം. പള്ളികളിൽ ഒത്തുകൂടിയ ജനങ്ങൾ പരസ്പരം ആശംസകൾ അറിയിച്ചും മധുരം കൈമാറിയും ആഹ്ലാദം പങ്കുവെച്ചു.
ഇബ്റാഹീം പ്രവാചകന്റെയും കുടുംബത്തിന്റെയും സ്മരണകൾ പുതുക്കിയ ഖത്തീബുമാർ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശം ഉണർത്തി. ജീവിത വിശുദ്ധി മുറുകെപ്പിടിക്കാനും സമാധാനത്തിന്റെ പ്രചാരകരാവാനും ആഹ്വാനം ചെയ്തു. പെരുന്നാൾ നമസ്കാരത്തിന് പിറകെ ബലികർമത്തിനും തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ച കേന്ദ്ര അറവുശാലകളിലെത്തിയാണ് വിശ്വാസികൾ ചടങ്ങ് പൂർത്തിയാക്കിയത്.
ഇസ്ലാമിക മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു ചടങ്ങുകൾ സുഗമമായി നടക്കാൻ അധികൃതർ കർശനമായ ആരോഗ്യ-സുരക്ഷാ നടപടികൾ ഒരുക്കിയിരുന്നു. സന്നദ്ധ സംഘടനകളും പ്രവർത്തകരും മറ്റുള്ളവർക്ക് ബലിമാംസം വിതരണം ചെയ്ത് പെരുന്നാളിന്റെ കാരുണ്യ സന്ദേശവും സാമൂഹിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ചു. മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും സജീവമായി നടന്നു. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പള്ളികളിൽ പെരുന്നാൾ നമസ്കാരം ഒരുക്കി. ആഘോഷപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

