പൊതുമാപ്പ്: കുവൈത്തില്‍ നിന്ന് ആദ്യ വിമാനം യാത്രയായി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി തിരിച്ചുപോവുന്നവരുമായി ആദ്യത്തെ വിമാനം യാത്രയായി. 300 ഫിലിപ്പീൻസ് പൗരന്മാരാണ് വെള്ളിയാഴ്ച തിരിച്ചപോയത്. അനധികൃത താമസക്കാരും നാടുകടത്താൻ വിധിക്കപ്പെട്ടവരുമായ സംഘമാണ് യാത്രയായത്. ഏപ്രിൽ ഒന്നുമുതൽ 30 വരെയാണ് കുവൈത്തിൽ പൊതുമാപ്പ് കാലാവധി.
ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ തീയതികളിൽ ഫിലിപ്പീൻസ് പൗരന്മാരാണ് നടപടിക്രമങ്ങൾക്ക് എത്തേണ്ടത്.
പുരുഷന്മാർ ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂളിലും സ്ത്രീകൾ ഫർവാനിയ, ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂളിലുമാണ് എത്തേണ്ടത്.
രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടുമണി വരെയാണ് പ്രവർത്തന സമയം. ഇന്ത്യക്കാർക്ക് നിശ്ചയിച്ചിട്ടുള്ളത് ഏപ്രിൽ 11 മുതൽ 15 വരെ തീയതികളാണ്.
അതിനിടെ ചെറിയ കേസുകൾ ഒഴിവാക്കിക്കൊടുത്ത് നടപടിക്രമങ്ങൾ ലഘൂകരിച്ചാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ തയാറാവുന്നവരെ സ്വീകരിക്കുന്നതെന്നാണ് രജിസ്ട്രേഷൻ സെൻററിൽനിന്നുള്ള വിവരം.