ഗസ്സക്ക് സഹായം തുടരുന്നു; 10 ടൺ ഭക്ഷ്യസഹായവുമായി 12ാമത് വിമാനം
text_fieldsഗസ്സയിലേക്കുള്ള സഹായ വസ്തുക്കൾ വിമാനത്തിൽ കയറ്റുന്നു
കുവൈത്ത് സിറ്റി: ഗസ്സക്ക് കുവൈത്തിന്റെ സഹായം തുടരുന്നു. അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി കുവൈത്ത് അയച്ച 12ാമത്തെ വിമാനം ചൊവ്വാഴ്ച ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. 10 ടൺ ഭക്ഷണസാധനങ്ങൾ വിമാനത്തിൽ ഉണ്ട്. ഈജിപ്തിൽ നിന്ന് ഇവ റോഡുമാർഗം ഗസ്സയിൽ എത്തിക്കും.
കടുത്ത ദുരിതം അനുഭവിക്കുന്ന ഗസ്സയിലേക്ക് കുവൈത്ത് ആരംഭിച്ച രണ്ടാമത്തെ എയർ ബ്രിഡ്ജിന്റെ ഭാഗമായി അയക്കുന്ന 12ാമത്തെ ദുരിതാശ്വാസ വിമാനമാണിത്.
നേരത്തേ ഈജിപ്തിലേക്കും ജോർഡനിലേക്കും 11 വിമാനങ്ങളിലായി 200 ടൺ ഭക്ഷ്യവസ്തുക്കൾ കുവൈത്ത് അയച്ചിരുന്നു. സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് (കെ.ആർ.സി.എസ്) സഹായ കൈമാറ്റം ഏകോപിക്കുന്നത്. ഗസ്സയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അവശ്യസാധനങ്ങൾ ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുമെന്ന് കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മഖാമിസ് പറഞ്ഞു.
സഹായം തടസ്സമില്ലാതെ എത്തുന്നത് ഉറപ്പാക്കുന്നതിന് വിദേശകാര്യ, പ്രതിരോധ, സാമൂഹിക കാര്യ മന്ത്രാലയങ്ങളുമായി തുടർച്ചയായ എകോപനവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരണവും കെ.ആർ.സി.എസ് നടത്തിവരുന്നുണ്ട്.
ഈജിപ്ത്, ജോർഡൻ കുവൈത്ത് എംബസികൾ, ജോർഡനിയൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ (ജെ.എച്ച്.സി.ഒ), ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) എന്നിവയുമായും കെ.ആർ.സി.എസ് ഏകോപനം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

