ചരിത്രത്തിലേക്ക് ഒരു വാതിൽ; സുബിയയിൽ 7,700 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ
text_fields1.ബഹ്റ 1 സൈറ്റ്, 2.കണ്ടെത്തിയ വസ്തുക്കൾ പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശി സുബിയ മേഖലയിൽ 7,700 വർഷം പഴക്കമുള്ള പുരാവസ്തുക്കളുടെ കണ്ടെത്തൽ.
ബഹ്റ 1 സൈറ്റിൽ നിന്നാണ് വലിയ രൂപത്തിലുള്ള നിരവധി പുരാവസ്തു കണ്ടെത്തിയത്. 20 ലധികം പുരാതന ചൂളകൾ, ചിറകുള്ള മൂങ്ങയുടെ ശിൽപത്തിന്റെ ഭാഗം, 7,500 വർഷം പഴക്കം പ്രതീക്ഷിക്കുന്ന ബാർലി അവശിഷ്ടങ്ങൾ, കളിമൺ പാത്രങ്ങൾ, ചെറിയ മനുഷ്യ ശിൽപരൂപങ്ങൾ പാചക സെറാമിക്സ് എന്നിവ കണ്ടെത്തലുകളിൽ ഉൾപ്പെടുന്നതായി നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ) അറിയിച്ചു.
ബി.സി 5,700 കാലഘട്ടത്തിലെ അറേബ്യൻ ഉപദ്വീപിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ ഉബൈദ് കാലഘട്ടത്തിലെ വാസസ്ഥലമാണ് ബഹ്റ- 1 സൈറ്റ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള സമൂഹത്തിന്റെ ജീവിതത്തെ ഈ കണ്ടെത്തലുകൾ പ്രതിഫലിപ്പിക്കുന്നതായി എൻ.സി.സി.എ.എൽ പുരാവസ്തുക്കൾ, മ്യൂസിയങ്ങൾ എന്നിവയുടെ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെഡ പറഞ്ഞു.
പോളിഷ് പുരാവസ്തു ഗവേഷകരുടെ സഹായത്തോടെയാണ് നിലവിലെ ഖനന പ്രവർത്തനങ്ങൾ പുരോഗമിച്ചത്. ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി ഫീൽഡ് പരിശോധനകളും റഡാർ സർവേകളും സംഘത്തിന്റെ നേതൃത്വത്തിൽ നടത്തി.
പുതിയ കണ്ടെത്തലുകൾ പുരാതന സമൂഹങ്ങളുടെ ജീവിതരീതി, ഭക്ഷണം തയാറാക്കൽ, പ്രാദേശിക മൺപാത്ര നിർമാണം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട തെളിവുകൾ നൽകുന്നതായി ഗവേഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

