47 ദിവസത്തിനിടെ 2,739 പേരെ നാടുകടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് 47 ദിവസത്തിനിടെ 2,739 പേരെ നാടുകടത്തി. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 17 വരെ കാലയളവിലാണ് ഇത്രയും പേരെ നാടുകടത്തിയത്. നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ്, മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ശൈഖ് ഫൈസൽ നവാഫ് എന്നിവർ നിർദേശം നൽകിയിരുന്നു.
താമസ നിയമ ലംഘകരെയും മറ്റു നിയമ ലംഘകരെയും പിടികൂടാൻ പരിശോധന ശക്തമാക്കാനാണ് നിലവിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ വേഗത്തിൽ തിരിച്ചയക്കാൻ നിർദേശിച്ചത്. കഴിഞ്ഞ മാസം ആരംഭിച്ച സുരക്ഷ പരിശോധന കാമ്പയിൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതാണ് കാമ്പയിൻ നിർത്തിവെക്കാൻ നിർബന്ധിതരാക്കിയത്. നാടുകടത്തൽ കേന്ദ്രം നിറഞ്ഞിരിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിലെ യാത്ര നിയന്ത്രണങ്ങൾ കാരണം വേഗത്തിൽ നാട്ടിലയക്കാൻ കഴിയുന്നില്ല.
ഒരു വിമാനത്തിൽ അയക്കാവുന്നവരുടെ എണ്ണത്തിലും ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങളുണ്ട്. കോവിഡ് സാഹചര്യത്തിൽ കൂടുതൽ പേരെ ഒരുമിച്ച് പാർപ്പിക്കുന്നതിനും പരിമിതിയുണ്ട്. തടവുകാർക്കിടയിൽ വൈറസ് പടരാതിരിക്കാൻ ജയിൽ വകുപ്പ് കഴിയുന്ന വിധം ജാഗ്രത പുലർത്തുന്നുണ്ട്. പുതുതായി കൊണ്ടുവരുന്നവരെ പ്രത്യേകം ബ്ലോക്കിലാണ് താമസിപ്പിക്കുന്നത്.
ജയിലിൽനിന്ന് നാടുകടത്തലിലൂടെ ആളുകുറയുന്നതിനനുസരിച്ച് ഒറ്റപ്പെട്ട പരിശോധന തുടരും. 1,80,000ത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ട്. വ്യാപക പരിശോധന നടത്തി ഇവരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കണമെന്നുതന്നെയാണ് അധികൃതരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.