Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയമന്‍ സമാധാന ചര്‍ച്ച:...

യമന്‍ സമാധാന ചര്‍ച്ച: നയതന്ത്രതലത്തില്‍ നിരാശ

text_fields
bookmark_border

കുവൈത്ത് സിറ്റി: യമനിലെ ആഭ്യന്തര സംഘര്‍ഷം പരിഹരിക്കാന്‍ കുവൈത്ത് മുന്‍കൈയെടുത്ത് നടത്തിയ സമാധാന ചര്‍ച്ച വഴിമുട്ടിയത് നയതന്ത്ര തലത്തില്‍ നിരാശ പടര്‍ത്തി. യമന്‍ വിഷയത്തിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതന്‍ വലദുശൈഖിന്‍െറ പ്രതികരണത്തില്‍ നിരാശ പ്രകടമാണ്.
അവസാനനിമിഷം ഹൂതികളും സാലിഹ് പക്ഷക്കാരും തമ്മിലുണ്ടാക്കിയ ധാരണ ആത്മഹത്യാപരവും യമന്‍െറ ഭാവിയെ കൂടുതല്‍ ആശങ്കയിലാക്കുന്നതുമാണെന്ന് സര്‍ക്കാര്‍ വിഭാഗവും ഐക്യരാഷ്ട്ര സഭ ദൂതന്‍ വലദു ശൈഖും അഭിപ്രായപ്പെട്ടിരുന്നു. ചര്‍ച്ച പ്രതിസന്ധിയിലായത് വരുംദിവസങ്ങളില്‍ സംഘര്‍ഷം രൂക്ഷമാവാന്‍ ഇടയാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഹൂതികളും മുന്‍ പ്രസിഡന്‍റ് അബ്ദുല്ല അല്‍ സാലിഹിനെ പിന്തുണക്കുന്നവരും ചേര്‍ന്ന് പ്രത്യേക ഭരണസമിതി രൂപവത്കരിച്ചതാണ് ചര്‍ച്ച വഴിമുട്ടിച്ചത്. ഇതോടെ, ഇനി സംഭാഷണത്തില്‍ കാര്യമില്ളെന്നും അടുത്ത ദിവസം തങ്ങള്‍ നാട്ടിലേക്ക് മടങ്ങുമെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി. റമദാന് ശേഷം പുനരാരംഭിച്ച ചര്‍ച്ചകള്‍ പുരോഗതിയിലത്തെുമെന്ന പ്രതീക്ഷക്കിടെയാണ് അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്.
സൗദിയുടെ പിന്തുണയുള്ള സര്‍ക്കാര്‍ വിഭാഗവും ഇറാന്‍ പിന്തുണയോടെയുള്ള ഹൂതികളും തമ്മില്‍ കലഹം മൂര്‍ച്ഛിക്കുന്നത് അന്തര്‍ദേശീയതലത്തിലും അനുരണനങ്ങളുണ്ടാക്കും. ശനിയാഴ്ച സൗദി സഖ്യസേനയുടെ യുദ്ധവിമാനം നടത്തിയ ബോംബ് വര്‍ഷത്തില്‍ പത്ത് ഹൂതി സൈനികര്‍ കൊല്ലപ്പെട്ടു. സൗദി നഗരമായ നജ്റാനോട് ചേര്‍ന്ന യമന്‍ ഭൂമിയിലാണ് ബോംബാക്രമണമുണ്ടായത്. ഏപ്രില്‍ 21നാണ് ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ കുവൈത്തില്‍ ചര്‍ച്ച തുടങ്ങിയത്.
ഇസ്മാഈല്‍ വലദുശൈഖ് അഹ്മദിന്‍െറ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ വിഭാഗം, ഹൂതി വിഭാഗമായ അന്‍സാറുല്ല, പീപ്പ്ള്‍സ് കോണ്‍ഗ്രസ് എന്നിവയുടെ പ്രതിനിധികളാണ് സംബന്ധിച്ചത്.
പുറത്തായ പ്രസിഡന്‍റ് അബ്ദുല്ല സാലിഹിന്‍െറ പിന്തുണയോടെ ഹൂതികള്‍ സര്‍ക്കാറിനെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സൗദിയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചത്. ഇതോടെ, രൂക്ഷമായ സംഘര്‍ഷത്തിന് ഇതുവരെ അറുതിയായിട്ടില്ല. 6,400 ഓളം പേര്‍ കൊല്ലപ്പെടുകയും 28 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ സമാധാന ചര്‍ച്ചക്ക് മുന്‍കൈയെടുത്തത്.
ജൂലൈ 15ന് ചര്‍ച്ച പുനരാരംഭിച്ച ഘട്ടത്തില്‍തന്നെ ഐക്യരാഷ്ട്രസഭ ദൂതന്‍ വലദുശൈഖ് ഇത് സമാധാനം സ്ഥാപിക്കാനുള്ള അവസാന അവസരമാണെന്നും സമാധാനത്തോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ ഇരുപക്ഷവും തയാറാവണമെന്നും അന്ത്യശാസനം നല്‍കിയിരുന്നു. സമാധാന ശ്രമങ്ങള്‍ക്ക് ഇനിയാര് മുന്‍കൈയെടുക്കുമെന്നും എടുത്താല്‍ തന്നെ ഇരുപക്ഷവും അതിന് തയാറാവുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story