Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൊബൈല്‍ ലോട്ടറി...

മൊബൈല്‍ ലോട്ടറി തട്ടിപ്പ് വീണ്ടും: ബാങ്ക് കാര്‍ഡ് പാസ്വേഡ് കൈക്കലാക്കി  ഓണ്‍ലൈന്‍ പര്‍ച്ചേസിങ് വ്യാപകം

text_fields
bookmark_border
മൊബൈല്‍ ലോട്ടറി തട്ടിപ്പ് വീണ്ടും: ബാങ്ക് കാര്‍ഡ് പാസ്വേഡ് കൈക്കലാക്കി  ഓണ്‍ലൈന്‍ പര്‍ച്ചേസിങ് വ്യാപകം
cancel

ഹവല്ലി: മൊബൈല്‍ നമ്പറില്‍ വിളിച്ച് വന്‍തുക ലോട്ടറിയടിച്ചിട്ടുണ്ടെന്ന് അറിയിച്ച് പണംതട്ടുന്ന സംഭവങ്ങള്‍ രാജ്യത്ത് വ്യാപകമാവുന്നു. മുന്‍കാലങ്ങളിലെ ഇ-മെയില്‍, എസ്.എം.എസ് തട്ടിപ്പുകള്‍ക്ക് സമാനമായരീതിയില്‍ നടക്കുന്ന കബളിപ്പിക്കലിന് മലയാളികളടക്കം നിരവധിപേര്‍ ഇരയായതായാണ് സൂചന. 
കുറച്ചുകാലമായി രാജ്യത്ത് വ്യാപകമായ ഈ തട്ടിപ്പിന്‍െറ പുതിയ രൂപമായി ബാങ്ക് കാര്‍ഡ് പാസ്വേഡ് കൈക്കലാക്കി തട്ടിപ്പുസംഘങ്ങള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസും നടത്തുന്നു. മൊബൈല്‍ കമ്പനി ഓഫിസില്‍നിന്നാണ് വിളിക്കുന്നതെന്നും കമ്പനി വരിക്കാര്‍ക്കിടയില്‍ നടത്തിയ നറുക്കെടുപ്പില്‍ താങ്കള്‍ക്ക് സമ്മാനം ലഭിച്ചിരിക്കുന്നുവെന്നും പറഞ്ഞ് ആളുകളെ ഫോണ്‍ വിളിച്ചായിരുന്നു മുമ്പ് ഈ തട്ടിപ്പ് നടത്തിയിരുന്നത്. ഇപ്പോള്‍ ഇതില്‍ ബാങ്കിന്‍െറ പേരുകൂടി ചേര്‍ത്ത് തട്ടിപ്പ് വിപുലമാക്കി. വിളിക്കുന്നയാള്‍ ഫോണിന്‍െറ സിം കാര്‍ഡ് സീരിയല്‍ നമ്പറും ബാങ്ക് കാര്‍ഡ് നമ്പറും കൃത്യമായി പറയുന്നതോടെ ഉപഭോക്താവ് ചൂണ്ടയില്‍ കൊത്തുന്നു. 
മൊബൈല്‍ കമ്പനിയുടെയോ ബാങ്കിന്‍െറയോ പ്രതിവാര സമ്മാനപദ്ധതിയില്‍ വന്‍തുക താങ്കള്‍ക്ക് സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും തുക കൈമാറണമെങ്കില്‍ ബാങ്ക് പാസ്വേഡ് നല്‍കണമെന്നും അറിയിക്കുന്നു. വന്‍തുക സ്വപ്നം കാണുന്ന ഉപഭോക്താവ് പാസ്വേഡ് കൈമാറിക്കഴിഞ്ഞാല്‍ പിന്നെ വിളിച്ചയാളെ ബന്ധപ്പെടാനാവില്ല. ഈ ബാങ്ക് കാര്‍ഡ് പാസ്വേഡ് ഉപയോഗിച്ച് നിമിഷനേരംകൊണ്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്ന് വന്‍തുകക്കുള്ള ഇന്‍റര്‍നാഷനല്‍ കാളിങ് കാര്‍ഡ് ഉള്‍പ്പെടെ സേവനങ്ങളും ഉല്‍പന്നങ്ങളും വാങ്ങിക്കൂട്ടുന്നതാണ് തട്ടിപ്പുസംഘത്തിന്‍െറ രീതി. 
ഹവല്ലി ഭാഗത്ത് മലയാളികളും ഈജിപ്തുകാരുമടക്കം നിരവധി വിദേശികളാണ് തട്ടിപ്പിന് ഇരയായത്. നേരത്തെ ഫോണിന്‍െറ സിം കാര്‍ഡിന്‍െറ സീരിയല്‍ നമ്പര്‍ കൃത്യമായി പറഞ്ഞായിരുന്നു തട്ടിപ്പ്്. വിശ്വാസം വരുന്ന ഉപഭോക്താവിനോട് വലിയ തുകക്കുള്ള റീചാര്‍ജ് കൂപ്പണും വാങ്ങി ഏതെങ്കിലും ബാങ്കിന്‍െറയോ മണി എക്സ്ചേഞ്ചിന്‍െറയോ സമീപത്തത്തെിയശേഷം തന്നെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടും. അവിടെവെച്ച് ലോട്ടറിയടിച്ച വന്‍തുക നല്‍കുമെന്നായിരിക്കും വാഗ്ദാനം. ഇത് വിശ്വസിച്ച് റീചാര്‍ജ് കൂപ്പണും വാങ്ങിയത്തെുന്നവരോട് കൂപ്പണ്‍ വാങ്ങിയശേഷം ഉടന്‍ പണവുമായി എത്താമെന്ന് പറഞ്ഞ് മുങ്ങുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. 
ഒരാളില്‍നിന്നുതന്നെ നിരവധി റീചാര്‍ജ് കൂപ്പണുകള്‍ വരെ ഒരുമിച്ച് വാങ്ങിപ്പിച്ച് അവ കൈക്കലാക്കി മുങ്ങിയ സംഭവങ്ങള്‍ ‘ഗള്‍ഫ് മാധ്യമം’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരുപടികൂടി കടന്ന് ബാങ്ക് കാര്‍ഡ് പാസ്വേഡ് കൈക്കലാക്കിയുള്ള രീതിയിലേക്ക് തട്ടിപ്പ് മാറിയപ്പോള്‍ വന്‍തുകയാണ് ഇരകള്‍ക്ക് നഷ്ടമാവുന്നത്. തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ്തന്നെ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. 
പാസ്വേഡ് സ്വയം നല്‍കിയതിനാല്‍ തട്ടിപ്പിനിരയായവര്‍ പൊലീസില്‍ പരാതിപ്പെടാന്‍ മടിക്കുന്നതും തട്ടിപ്പുകാര്‍ക്ക് തുണയാവുന്നു. അപരിചിതര്‍ക്ക് ഒരുനിലക്കും ബാങ്ക് പാസ്വേഡ് കാര്‍ഡ് നല്‍കാതിരിക്കല്‍മാത്രമാണ് തട്ടിപ്പില്‍ കുടുങ്ങാതിരിക്കാനുള്ള മാര്‍ഗം. 
നേരത്തെ ഇ-മെയിലിലൂടെയും എസ്.എം.എസിലൂടെയും അരങ്ങേറിയിരുന്ന ലോട്ടറി തട്ടിപ്പിനെക്കുറിച്ച് ആളുകള്‍ ഏറക്കുറെ ബോധവാന്മാരായപ്പോഴാണ് പുതിയ രീതികളിലേക്ക് മാറിയത്. ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ ഇത്തരം തട്ടിപ്പ് അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്.
 ഇത്തരത്തില്‍ ലോട്ടറിയടിച്ചതായി സന്ദേശങ്ങള്‍ കിട്ടുകയോ ഫോണ്‍ വരുകയോ ചെയ്യുമ്പോള്‍ ക്ഷണനേരംകൊണ്ട് ലക്ഷങ്ങള്‍ സ്വന്തമാക്കാമെന്ന വ്യാമോഹത്തില്‍ പാസ്വേഡ് അടക്കം നല്‍കി എടുത്തുചാടുന്നവരാണ് തട്ടിപ്പുകാരുടെ വലയില്‍കുടുങ്ങുന്നത്. 
അതുകൊണ്ട്, ഇത്തരം ഫോണ്‍കാളും സന്ദേശങ്ങളും ലഭിക്കുമ്പോള്‍ സൂക്ഷിച്ചേ പ്രതികരിക്കാവൂവെന്ന് തട്ടിപ്പിനിരയായവരുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait mobile crime
Next Story