Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇറാഖ് അധിനിവേശത്തിന്...

ഇറാഖ് അധിനിവേശത്തിന് 26 വയസ്സ്; മരിക്കാത്ത ഓര്‍മകളുമായി ആ  ഇരുണ്ടദിനങ്ങള്‍

text_fields
bookmark_border
ഇറാഖ് അധിനിവേശത്തിന് 26 വയസ്സ്; മരിക്കാത്ത ഓര്‍മകളുമായി ആ  ഇരുണ്ടദിനങ്ങള്‍
cancel
camera_alt????? ????????????????? ?????????? (????? ??????)
കുവൈത്ത് സിറ്റി: 26 വര്‍ഷം മുമ്പ് ഇതുപോലൊരു ആഗസ്റ്റ് രണ്ടിനാണ് സദ്ദാം ഹുസൈന്‍െറ സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയത്. ലോകഭൂപടത്തില്‍നിന്ന് കുവൈത്ത് എന്ന രാജ്യത്തെതന്നെ മായ്ച്ചുകളയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാഖി ടാങ്കുകള്‍ പാഞ്ഞടുത്തത്. കുവൈത്തിനെ ഇറാഖിന്‍െറ 19ാമത് ഗവര്‍ണറേറ്റ് ആക്കുകയായിരുന്നു അയല്‍രാജ്യത്തെ ഏകാധിപതിയുടെ സ്വപ്നം. സ്വതന്ത്ര പരമാധികാര രാജ്യത്തെ തകര്‍ത്ത് കാല്‍ക്കീഴിലാക്കാനുള്ള സദ്ദാമിന്‍െറ ശ്രമം പക്ഷേ, സഖ്യസൈന്യത്തിന്‍െറ പിന്തുണയോടെ കുവൈത്ത് ജനത അതിജയിച്ചു. അന്യായമായ കടന്നുകയറ്റം സദ്ദാമിന്‍െറ അധികാര സിംഹാസനം നഷ്ടപ്പെടുത്തുന്നതിലാണ് പര്യവസാനിച്ചത്. 
ഒടുവില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ കൈകൊണ്ട് മരണവും സദ്ദാമിനെ തേടിയത്തെി. 26 ആണ്ടുകള്‍ക്കിപ്പുറവും അധിനിവേശത്തിന്‍െറ നീറുന്ന ഓര്‍മകള്‍ ഓരോ കുവൈത്തിയുടെയും ഓര്‍മയിലുണ്ട്. അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്മരണകള്‍ ഇന്നും ഈ മണ്ണിലുണ്ട്. ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരും അധിനിവേശത്തിന്‍െറ ദുരിതം അനുഭവിച്ചു. മരണം മുന്നില്‍ കണ്ട ആ ദിനങ്ങള്‍ പ്രവാസികളുടെ മനസ്സില്‍നിന്ന് ഇനിയും മാഞ്ഞിട്ടില്ല. സമ്പാദ്യമെല്ലാം ഒരു ദിവസം കൊണ്ട് നഷ്ടമായപ്പോള്‍ ഉടുതുണി മാത്രം ബാക്കിയായി, ദിവസങ്ങള്‍ നീണ്ട പട്ടിണിയുടെയും ദുരിതങ്ങളുടെയും ബാക്കിപത്രവുമായി നാട്ടിലത്തെിയ മലയാളികള്‍ നിരവധിയാണ്. അയല്‍രാജ്യത്തിന്‍െറ രക്തദാഹത്തിനു മുന്നില്‍ കനത്ത നഷ്ടമാണ് കുവൈത്തിനുണ്ടായത്. രാജ്യത്തിന്‍െറ ശക്തിസ്രോതസ്സായ എണ്ണക്കിണറുകള്‍ തേടിപ്പിടിച്ച് തീയിട്ട ഇറാഖ് സൈന്യം കുവൈത്തിന്‍െറ സാമ്പത്തികശക്തി ക്ഷയിപ്പിക്കാനാണ് ഉന്നമിട്ടത്. 639 എണ്ണക്കിണറുകള്‍ക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. എണ്ണക്കിണറുകള്‍ തീയിട്ടുനശിപ്പിച്ചപ്പോള്‍ ആകാശം മുട്ടെ ഉയര്‍ന്ന കറുത്ത പുകയുടെ നിഴലിലായിരുന്നു മാസങ്ങളോളം രാജ്യം. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല. വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇറാഖ് സൈന്യം തകര്‍ത്തുതരിപ്പണമാക്കി. നൂറുകണക്കിന് കെട്ടിടങ്ങള്‍ ബുള്‍ഡോസറും മറ്റും ഉപയോഗിച്ച് ഇടിച്ചുനിരത്തി. പതിനായിരങ്ങളാണ് കുവൈത്തില്‍നിന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ആ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ അവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കി സംരക്ഷിച്ചു. 1990 ഒക്ടോബറില്‍ സൗദിയിലെ ജിദ്ദയില്‍ ചേര്‍ന്ന വന്‍ സമ്മേളനം കുവൈത്ത് ജനതക്കും ഭരണകൂടത്തിനും അന്തര്‍ദേശീയ സമൂഹത്തിന്‍െറ, പ്രത്യേകിച്ച് ഗള്‍ഫ്-അറബ് രാജ്യങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. 
660ാം നമ്പര്‍ പ്രമേയത്തിന്‍െറ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്രസഭ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സദ്ദാം സൈന്യത്തെ പിന്‍വലിച്ചില്ല. യു.എന്‍ ചാര്‍ട്ടറിന്‍െറ ഏഴാം ചാപ്റ്റര്‍ പ്രകാരം അമേരിക്കയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സഖ്യസേനയാണ് ഒടുവില്‍ കുവൈത്തിന്‍െറ രക്ഷക്കത്തെിയത്. കുവൈത്തില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് 1990 നവംബര്‍ 29ന് ഐക്യരാഷ്ട്രസഭ നല്‍കിയ താക്കീത് അന്ത്യശാസനാ സമയപരിധിയായ 1991 ജനുവരി 15നും സദ്ദാം ഹുസൈന്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് സൈനിക നടപടി  തുടങ്ങിയത്. സൗദിയിലും മറ്റും താവളമൊരുക്കി സഖ്യസേന ഇറാഖിനെ ആക്രമിക്കുകയായിരുന്നു. ‘ഓപറേഷന്‍ സാന്‍ഡ് സ്റ്റോം’ എന്നായിരുന്നു ഈ ദൗത്യത്തിന്‍െറ പേര്. അമേരിക്കയും ബ്രിട്ടനും നേതൃത്വം നല്‍കിയ സഖ്യസേനയില്‍ 34 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. 
ഒന്നാം ഗള്‍ഫ് യുദ്ധം എന്നറിയപ്പെടുന്ന സൈനികനീക്കത്തിലൂടെ 1991 ഫെബ്രുവരി 26നാണ് കുവൈത്ത് മോചനം നേടിയത്. ഈ ദിനമാണ് കുവൈത്ത് വിമോചന ദിനമായി കൊണ്ടാടുന്നത്. ഇറാഖ് അധിനിവേശത്തിനുള്ള നഷ്ടപരിഹാരമായി ഇതിനകം കോടിക്കണക്കിന് ഡോളര്‍ കുവൈത്തിന് ലഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ 1991ല്‍ രൂപവത്കരിച്ച യുനൈറ്റഡ് നാഷന്‍സ് കോമ്പന്‍സേഷന്‍ കമീഷനാണ് ഇറാഖില്‍നിന്ന് കുവൈത്തിന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്നത്. എണ്ണ വരുമാനത്തില്‍നിന്ന് അഞ്ചു ശതമാനം മാറ്റിവെച്ചാണ് 
ഇറാഖ് ഇതിനുള്ള തുക കണ്ടത്തെുന്നത്. സമീപകാലത്തായി ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി, നയതന്ത്ര ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് കുവൈത്ത് ജനത അധിനിവേശക്കെടുതികളില്‍നിന്ന് ഏറക്കുറെ മോചിതരായിരിക്കുന്നു. രാജ്യം വന്‍ വികസനക്കുതിപ്പിലാണ്. അപ്പോഴും, ആ കറുത്തകാലത്തിന്‍െറ നീറുന്ന ഓര്‍മകള്‍ കുവൈത്ത് ജനതയുടെ മനസ്സിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story