Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശമ്പളവും...

ശമ്പളവും ആനുകൂല്യങ്ങളും കുറക്കല്‍: എണ്ണമേഖലയിലെ ജീവനക്കാര്‍  ഞായറാഴ്ച മുതല്‍ സമരത്തിലേക്ക്

text_fields
bookmark_border
ശമ്പളവും ആനുകൂല്യങ്ങളും കുറക്കല്‍: എണ്ണമേഖലയിലെ ജീവനക്കാര്‍  ഞായറാഴ്ച മുതല്‍ സമരത്തിലേക്ക്
cancel

കുവൈത്ത് സിറ്റി: രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികളെ മറികടക്കുന്നതിന്‍െറ ഭാഗമായി എണ്ണമേഖലകളില്‍ ജോലിചെയ്യുന്നവരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സമരത്തിലേക്ക്. ജീവനക്കാരെ ബാധിക്കുന്ന നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ളെങ്കില്‍ അടുത്ത ഞായറാഴ്ച മുതല്‍ രാജ്യത്തെ എല്ലാ എണ്ണയുല്‍പാദന യൂനിറ്റുകളിലെയും ജീവനക്കാര്‍ പണിമുടക്കുമെന്ന് കുവൈത്ത് എണ്ണമേഖല ജീവനക്കാരുടെ യൂനിയന്‍ മേധാവി സൈഫ് അല്‍ഖത്താനി അറിയിച്ചു. 
ഇതുസംബന്ധിച്ച് എണ്ണ മന്ത്രാലയത്തിന്‍െറ ചുമതലയുള്ള ധനമന്ത്രി അനസ് അസ്സാലിഹുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച ചേര്‍ന്ന അടിയന്തര ജനറല്‍ അസംബ്ളി യോഗത്തിനുശേഷമാണ് സമരവുമായി മുന്നോട്ടുപോകാന്‍ യൂനിയന്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ടുപോവുകയാണെന്നും തങ്ങള്‍ മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍പോലും തയാറായില്ളെന്നും അല്‍ഖത്താനി കുറ്റപ്പെടുത്തി. 
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്കരണ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള തീരുമാനത്തില്‍ എണ്ണമേഖലയിലെ 20,000 ജീവനക്കാരെയും ഉള്‍പ്പെടുത്താന്‍ എണ്ണമേഖലയിലെ കമ്പനികളുടെ ഉത്തരവാദിത്തം വഹിക്കുന്ന കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ (കെ.പി.സി) തീരുമാനിച്ചിരുന്നു. ‘സ്ട്രാറ്റജിക് ആള്‍ട്ടര്‍നേറ്റിവ് ലോ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി നടപ്പായാല്‍ എണ്ണമേഖലയിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഗണ്യമായി കുറയും. 
 ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ഈ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നതായി സൂചന ലഭിച്ചപ്പോള്‍തന്നെ കഴിഞ്ഞമാസം 22ന് എണ്ണമേഖലയിലെ ജീവനക്കാര്‍ അഹ്മദിയിലെ യൂനിയന്‍ ആസ്ഥാനത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു. എം.പിമാരായ ഫൈസല്‍ അല്‍കന്ദരി, അബ്ദുല്ല അല്‍തമീമീ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്ത് ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 
ഇതര മേഖലകളെ അപേക്ഷിച്ച് രാജ്യത്ത് എണ്ണമേഖലകളില്‍ ജോലിചെയ്യുന്നവരുടെ സേവന, വേതന ആനുകൂല്യങ്ങളുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. മറ്റു ജോലികളെ അപേക്ഷിച്ച് തൊഴിലാളിയുടെ ജീവനും ആരോഗ്യസുരക്ഷയും ഏറെ ഭീഷണിനേരിടുന്നത് എണ്ണമേഖലയിലാണ്. മാരകമായ വിഷവായു ശ്വസിച്ച് ജോലിചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് ഈ മേഖലയിലെ ജോലിക്കാരില്‍ മിക്കവരും. അതുപോലെ അധിനിവേശ കാലത്ത് സദ്ദാമിന്‍െറ സൈനികരുപേക്ഷിച്ചുപോയ കുഴിബോംബുകള്‍ക്കിരയാകേണ്ടിവരുന്നതുള്‍പ്പെടെ അപകടങ്ങളും ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഭീഷണിയാണ്. ഇത്തരം പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് രാജ്യത്തിന്‍െറ നിയമവ്യവസ്ഥ തങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിവന്നത്. അതിനാല്‍തന്നെ, 
1979 മുതല്‍ നിയമപരമായി തങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ അവകാശങ്ങളിലും പ്രത്യേക ആനുകൂല്യങ്ങളിലും കുറവുവരുത്താനുള്ള തീരുമാനങ്ങളെ ശക്തമായി എതിര്‍ക്കുമെന്നാണ് ജീവനക്കാരുടെ നിലപാട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait workers
Next Story