Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാര്‍ലമെന്‍റ്...

പാര്‍ലമെന്‍റ് കാക്കാന്‍ ഇനി വനിത പൊലീസും

text_fields
bookmark_border
കുവൈത്ത്സിറ്റി: കുവൈത്ത് പൊലീസിലെ വനിത വിഭാഗത്തെ കൂടുതല്‍ ചുമതലകള്‍ ഏല്‍പിക്കുന്നു. സേനയിലെ പുരുഷന്മാര്‍ ചെയ്യുന്ന എല്ലാ ഉത്തരവാദിത്തങ്ങളും ഘട്ടംഘട്ടമായി വനിതകളെയും ഏല്‍പിക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍െറ പദ്ധതി. ഇതിന്‍െറ ഭാഗമായി പാര്‍ലമെന്‍റ് സുരക്ഷാസേനയിലും വനിത പൊലീസിന് പങ്കാളിത്തം നല്‍കാനാണ് പദ്ധതി. പാര്‍ലമെന്‍റ് സുരക്ഷാവിഭാഗത്തിന്‍െറ ചുമതലയുള്ള ആഭ്യന്തരമന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖാലിദ് അല്‍വഖീത്ത് ആണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തിന്‍െറ നിലവിലെ അവസ്ഥയില്‍ വനിത പൊലീസുകാരെ എല്ലായിടത്തും നിയോഗിക്കേണ്ടത് അനിവാര്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതിന്‍െറ ഭാഗമായാണ് പാര്‍ലമെന്‍റില്‍ അവരുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
പാര്‍ലമെന്‍റിലെ വനിതാ ജീവനക്കാരെയും വനിതാ സന്ദര്‍ശകരെയും പരിശോധിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയുമാവും വനിതാ പൊലീസുകാരുടെ ദൗത്യം. ഈമാസം 31നകം അപേക്ഷിക്കുന്ന വനിതാ പൊലീസുകാര്‍ക്കാണ് പാര്‍ലമെന്‍റ് സുരക്ഷാവിഭാഗത്തില്‍ അവസരം ലഭിക്കുക. 
2008-09ലാണ് സഅദ് അല്‍അബ്ദുല്ല അക്കാദമി ഫോര്‍ സെക്യൂരിറ്റി സയന്‍സസില്‍നിന്ന് വനിതാ പൊലീസിന്‍െറ പ്രഥമ ബാച്ച് പുറത്തിറങ്ങിയത്. യാഥാസ്ഥിതിക വിഭാഗത്തിന്‍െറ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് വനിതകളെ പൊലീസില്‍ എടുക്കാന്‍ സര്‍ക്കാര്‍ തയാറായത്. പരിശീലനം കഴിഞ്ഞ് ആദ്യബാച്ച് പുറത്തിറങ്ങിയപ്പോഴും എതിര്‍പ്പുകള്‍ ഉയര്‍ന്നു. ഇതേതുടര്‍ന്ന്, തുടക്കത്തില്‍ പൊലീസ് ആസ്ഥാനത്തിനകത്തെ ഡ്യൂട്ടിക്ക് മാത്രമാണ് വനിതകളെ നിയോഗിച്ചിരുന്നത്. പിന്നീട്, വനിതകളും കുടുംബങ്ങളും എത്തുന്ന ഷോപ്പിങ് മാളുകളില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന യുവതീയുവാക്കളെ നിയന്ത്രിക്കാനുള്ള ചുമതല വനിതാ പൊലീസിന് നല്‍കി. പിന്നാലെ, റമദാനിലും ഈദ് അവധിദിനങ്ങളിലും പട്രോളിങ് ഡ്യൂട്ടിയില്‍ പുരുഷ പൊലീസുകാര്‍ക്കൊപ്പം വനിതാ പൊലീസും സജീവമായിരുന്നു. 
മസ്ജിദുല്‍ കബീറിലെ രാത്രി നമസ്കാരത്തിന് എത്തുന്ന വിശ്വാസികളെ സഹായിക്കുന്നതിലും കടപ്പുറത്തും മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലുമെല്ലാം വനിതാ പൊലീസ് സജീവമായി ഭാഗഭാക്കായി. ഇതിന്‍െറ തുടര്‍ച്ചയായി തന്ത്രപ്രധാനമായ സുരക്ഷാ ചുമതലകള്‍ വനിതാ പൊലീസുകാരെ ഏല്‍പിച്ചുതുടങ്ങിയിരുന്നു. ഇതിന്‍െറ കൂടി ഭാഗമായാണ് ഇപ്പോള്‍ പാര്‍ലമെന്‍റ് സുരക്ഷാ ചുമതലയിലേക്ക് ഇവരെ പരിഗണിക്കുന്നത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story