കുവൈത്തിൽ 20 മൊബൈൽ വാക്സിനേഷൻ യൂനിറ്റ് സ്ഥാപിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 20 മൊബൈൽ വാക്സിനേഷൻ യൂനിറ്റ് സ്ഥാപിക്കും. കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി കുത്തിവെപ്പെടുക്കുകയാണ് ലക്ഷ്യം. ആരോഗ്യമന്ത്രാലയത്തിെൻറ മിഷ്രിഫിലെ വാക്സിനേഷൻ കേന്ദ്രത്തിൽ പോകാൻ കഴിയാത്തവിധം രോഗാവസ്ഥയുള്ളവർക്കും സേവനം ഉപയോഗപ്പെടുത്താം. ഇതിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഇത്തരക്കാരുടെ കണക്കെടുക്കുകയാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം മേധാവി ഡോ. ഗദ ഇബ്രാഹിം പറഞ്ഞു. മുഴുവൻ രാജ്യനിവാസികൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത് രാജ്യത്തുനിന്ന് മഹാമാരിയെ പടികടത്തുകയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്. മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലെ ഹാൾ അഞ്ചിലാണ് ഇപ്പോൾ കുത്തിവെപ്പ് നടക്കുന്നത്.
അടുത്തയാഴ്ച ജഹ്റ, അഹ്മദി എന്നിവിടങ്ങളിൽ കൂടി സ്ഥാപിക്കും. ഇതോടെ പ്രതിദിനം 10,000 പേർക്ക് കുത്തിവെപ്പെടുക്കാനാവും. ആഴ്ചയിൽ എല്ലാദിവസവും കേന്ദ്രം പ്രവർത്തിക്കും. 2021 സെപ്റ്റംബറോടെ 80 ശതമാനം രാജ്യനിവാസികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാനാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.
48 ലക്ഷം വരുന്ന വിദേശികളും സ്വദേശികളുമടങ്ങുന്ന കുവൈത്ത് ജനസംഖ്യക്ക് പൂർണമായി കോവിഡ് വാക്സിൻ നൽകാൻ ഇൗ വർഷം അവസാനം വരെയെങ്കിലും ദൗത്യം തുടരേണ്ടിവരും. വാക്സിനെടുക്കാൻ തയാറാവാതെയും ഒരുവിഭാഗം ജനങ്ങളുണ്ട്. ബോധവത്കരണത്തിലൂടെ ഇവരെ കുത്തിവെപ്പെടുക്കാൻ പ്രേരിപ്പിക്കും. എന്നാൽ, നിയമപരമായി നിർബന്ധമില്ല. ആരോഗ്യപ്രവർത്തകർക്കും പ്രായമായവർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പത്തുലക്ഷം ഡോസ് വീതം ഒാക്സ്ഫഡ് ആസ്ട്രസെനിക്ക വാക്സിൻ ഇറക്കുമതി ചെയ്യും. കഴിഞ്ഞ മാസം എത്തിച്ച ഫൈസർ, ബയോൺടെക് വാക്സിനാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

