15 ദിവസം സമയം; വിമാന സർവീസുകൾ റദ്ദാക്കൽ; ടിക്കറ്റ് തുക മടക്കി നൽകണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫെബ്രുവരി 28 മുതൽ വിമാന സർവീസുകൾ നിർത്തിവച്ചതിനെത്തുടർന്ന്, റദ്ദാക്കിയതോ ഉപയോഗിക്കാത്തതോ ആയ ബുക്കിംഗുകൾക്ക് മുഴുവൻ തുകയും തിരികെ നൽകണമെന്ന് നിർദേശം.
പരമാവധി 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ മുഴുവൻ തുകയും തിരികെ നൽകണമെന്നും കുവൈത്തിലെ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകി.
റിട്ടേൺ ടിക്കറ്റടക്കം ബുക്ക് ചെയ്ത് ഒരു സൈഡ് ഉപയോഗിച്ചവർക്കും, യാത്ര ചെയ്യാൻ കഴിയാതെ വന്നവർക്കും പണം തിരികെ നൽകണം. ടിക്കറ്റ് പൂർണ്ണമായി ഉപയോഗിക്കാത്തവർക്ക് മുഴുവൻ പണവും, ഭാഗികമായി ഉപയോഗിച്ചാൽ ഉപയോഗിക്കാത്ത ഭാഗത്തിന്റെ തുകയും നൽകണം.
റീഫണ്ടുകൾ യഥാർത്ഥ പേയ്മെന്റ് രീതിയിലൂടെയായിരിക്കണം നൽകേണ്ടത്. ഫ്ലൈറ്റുകൾ പുന:ക്രമീകരിക്കാനോ, യാത്രാ വൗച്ചറുകൾ സ്വീകരിക്കാനോ, സമ്മതമില്ലാതെ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യാനോ യാത്രക്കാരെ നിർബന്ധിക്കരുത്.
ഉപയോഗിക്കാത്ത ഹോട്ടൽ ബുക്കിംഗുകൾക്കും കാർ വാടക, അധിക ലഗേജ്, ഇൻഷുറൻസ്, മറ്റ് നിരക്കുകൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾക്കും റീഫണ്ട് ലഭിക്കാൻ യാത്രക്കാർക്ക് അർഹതയുണ്ട്.
വ്യാപകമായ യാത്രാ തടസ്സങ്ങൾക്ക് കാരണമായ അസാധാരണ സാഹചര്യങ്ങൾക്കിടയിൽ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ഈ നിർദ്ദേശത്തിന്റെ ലക്ഷ്യമെന്ന് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു.
നിശ്ചിത സമയപരിധിക്കുള്ളിൽ തുക തിരികെ നൽകി എല്ലാ എയർലൈനുകളും ട്രാവൽ ഓഫീസുകളും സഹകരിക്കണമെന്നും അദ്ദേഹം ഉണർത്തി. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

