100 ദിവസം… മാറ്റത്തിന്റെ തുടക്കം
text_fieldsഅനൂപ് സോമൻ
മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ ആദ്യ 100 ദിവസം സാധാരണക്കാരന്റെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട ജനകീയ ഇടപെടലുകളുടെ കാലമാണ്. സ്ത്രീകൾക്ക് സൗജന്യ യാത്ര, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചക തൊഴിലാളികൾ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ ഓണറേറിയം വർധിപ്പിക്കൽ, പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ തുടങ്ങി ജനജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടു.
ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള വിപണി ഇടപെടലുകളും ക്ഷേമപെൻഷൻ വിതരണം മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളും സാധാരണ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങളാണ്. ഓണത്തിന് മുമ്പായി അർഹരായ പ്രവാസി പെൻഷൻ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് തുക എത്തിക്കുന്നതിനുള്ള നടപടിയും, കുടിശ്ശികയായ മുഴുവൻ തുകയും അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശവും പ്രവാസി സമൂഹത്തോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ഒരു പ്രവാസി എന്ന നിലയിൽ, ഈ ഇടപെടൽ വ്യക്തിപരമായും സന്തോഷവും പ്രതീക്ഷയും നൽകുന്നു.
എങ്കിലും, പ്രവാസികളുടെ ക്ഷേമം, സുരക്ഷ, പുനരധിവാസം, നിക്ഷേപം, തൊഴിൽ അവസരങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഇനിയും കൂടുതൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് പ്രതീക്ഷ. 100 ദിവസം കൊണ്ട് കേരളത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകില്ല. എങ്കിലും ഭരണം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കൂടുതൽ ഇടപെടൽ ഉണ്ടാകണം.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സാധാരണക്കാർക്ക് നേരിട്ട് സമീപിക്കാനും അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും കഴിയുന്ന ഒരു ഭരണസംവിധാനം ഉണ്ടാകണം. അതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ സൗന്ദര്യം. ഇത്തരത്തിൽ ഒരു പുതിയ ഭരണസംസ്കാരം സൃഷ്ടിക്കാൻ വി.ഡി.സതീശന്റെ നേതൃത്വത്തിന് കഴിയും. ജനങ്ങൾക്കായി ഒരു സർക്കാർ എന്ത് ചെയ്യാൻ കഴിയും എന്നതിന്റെ ആദ്യ അധ്യായമാണ് കഴിഞ്ഞ നൂറു ദിനങ്ങൾ. ഇനിയും കൂടുതൽ ജനകീയ തീരുമാനങ്ങൾ ഉണ്ടാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

