കുവൈത്ത് സിറ്റി: മലയാളി, തമിഴ് യുവതികളെ ആവശ്യമുള്ളവർ ബന്ധപ്പെടുക എന്ന രീതിയിൽ പരസ്യം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
kuwait മലയാളി കൂട്ടായ്മ ഫേസ് ഗ്രൂപ്പിൽ നിന്ന് ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. വ്യാജ ഐ.ഡിയുണ്ടാക്കി ഇട്ട പോസ്റ്റ് കേന്ദ്രീകരിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. figo fitho എന്ന വ്യാജ ഐ.ഡിയിൽനിന്നാണ് പോസ്റ്റ് ചെയ്തത്. വിഷയം അധികൃതർ ഗൗരവമായാണ് കാണുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് സന്ദർശക വിസയിൽ യുവതികളെ കൊണ്ടുവന്ന് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് ഉപഭോക്താക്കളെ കണ്ടെത്തി അനാശാസ്യം നടത്തിയത് പലവട്ടം പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇന്ത്യൻ സമൂഹത്തിൽനിന്നും ഇത്തരത്തിൽ പരസ്യമായ മനുഷ്യക്കച്ചവടം നടത്തുന്ന സംഭവം റിപ്പോർട്ട് ചെയ്തത് ഞെട്ടിക്കുന്നതാണ്. അതിനിടെ ഗൾഫ് രാജ്യങ്ങളിലേക്ക് അനാശാസ്യത്തിനായി റിക്രൂട്ട്മെന്റ് നടത്തുന്നുവെന്ന മലയാളം മിഷൻ ഖത്തർ കോഓഡിനേറ്റർ ദുർഗദാസിന്റെ ആരോപണ പശ്ചാത്തലത്തിൽ അപകീർത്തിപ്പെടുത്തൽ ലക്ഷ്യമിട്ടുള്ള പോസ്റ്റ് ആണോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നു.
പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരും. സൈബർ വിഭാഗത്തിന്റെ കൂടി സഹകരണത്തോടെ നടത്തുന്ന അന്വേഷണത്തിൽ പ്രതികൾ വലയിലാകും എന്നാണ് പ്രതീക്ഷ.