ലോകത്തെ വിസ്മയിപ്പിക്കും ചലിക്കുന്ന ഇന്ത്യ
text_fieldsഅതിശയങ്ങൾക്കൊപ്പം ആഗോള സംസ്കാരവും പൈതൃകങ്ങളും കൂടി ഇടംപിടിക്കും ദുബൈ അണിയിച്ചൊരുക്കുന്ന എക്സ്പോ 2020 എന്ന ആഗോള മെഗാ പ്രദർശനവേദിയിൽ. ഇവിടുത്തെ ഏറ്റവും വലിയ പവലിയനുകളിലൊന്ന് നമ്മുടേതാണ്. ഇന്ത്യയുടെ സാംസ്കാരിക തനിമക്കൊപ്പം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും സമന്വയിപ്പിച്ച് രാജ്യത്തിെൻറ ആധുനിക മുഖമാണ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക. 9000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന കൂറ്റൻ പവലിയെൻറ നാലിൽ മൂന്ന് ഭാഗവും ഏതാണ്ടു പൂർണമായിക്കഴിഞ്ഞു. അവസാന മിനുക്ക് പണികൾ കൂടി പൂർത്തിയാക്കി ജൂലൈ അവസാനത്തോടെ ഇന്ത്യൻ പവലിയിൻ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചലിക്കുന്ന ഇന്ത്യ എന്നതാണ് പ്രമേയം. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടവും ഒരു പോലെ വെളിവാക്കുന്ന രീതിയിലാണ് കറങ്ങുന്ന പാനലുകൾ തയാറാക്കുന്നത്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മുഖമാണ് കാറ്റിൽ കറങ്ങുന്ന പാനലുകളാൽ തീർത്ത പവലിയൻ പ്രതീകാത്മകമായി സൂചിപ്പിക്കുന്നത്. ഇതിൽ പതിച്ച മൊസൈക്ക് ഡിസൈനിലെ ഘടകങ്ങൾ ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം, പൈതൃകം, അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന വ്യവസായ മേഖല എന്നിവയുടെ വൈവിധ്യത്തെയും.
എക്സ്പോയുടെ തീമുകളുമായി സമന്വയിപ്പിച്ച് ഓരോ സംസ്ഥാനവും വരുന്നതോടെ ഓരോ രണ്ടോ ആഴ്ചയിലൊരിക്കൽ ഷോകേസിംഗ് മാറുന്ന വളരെ ചലനാത്മകമായ പവലിയനായിരിക്കും യു.എ.ഇയിൽ ഇന്ത്യ തീർക്കുന്ന കൗതുകങ്ങളിലൊന്ന്. ദീപങ്ങളുടെ ഉത്സവമായ ദീപാവലി, നിറങ്ങളുടെ ആഘോഷമായ ഹോളി തുടങ്ങിയ ഉത്സവങ്ങളിൽ പങ്കെടുക്കാൻ സന്ദർശകരെ ക്ഷണിക്കും. പവലിയനിലെ താഴത്തെ നില ചൊവ്വയിലേക്കുള്ള രാജ്യം നടത്തിയ ദൗത്യങ്ങൾ വിവരിക്കാനായി സജ്ജീകരിക്കും. സന്ദർശകർക്ക് യോഗ പരിചയപ്പെടാനും പരിശീലിക്കാനും സൗകര്യമുണ്ടാവും. ഔഷധ സസ്യങ്ങൾ നിറഞ്ഞ പച്ച പാതയിലൂടെ നടന്നു ചെന്ന് ഇന്ത്യൻ പൈതൃകം, രാജ്യത്തെ മികച്ച ടൂറിസം കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കണ്ടറിയാം. നിലവിലുള്ളതും വളർന്നുവരുന്നതുമായ വ്യവസായ മേഖലയുടെ സചിത്രവിവരണമായ അടുത്ത മൂന്ന് തലങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.
രണ്ടു ഭാഗമായാണ് പവിലിയൻ നിർമാണം. ആദ്യ ഭാഗത്തിൽ ഇന്ത്യയുടെ വൈവിധ്യങ്ങൾ കാഴ്ചക്കാർക്ക് വ്യക്തമാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. രണ്ടാം ഭാഗത്ത് ഇന്ത്യയിലെ വ്യവസായ സാധ്യതകളാണ് തുറന്നു കാട്ടുന്നത്. വ്യത്യസ്ത സംസ്ഥാനങ്ങളിലെ വ്യാവസായിക അവസരങ്ങൾ ഇവിടെ വ്യക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.