സ്കൂൾ പഠനം നിങ്ങൾക്ക് തീരുമാനിക്കാം...ഓൺലൈൻ വേണോ നേരിട്ട് വേണോ...?
text_fieldsവിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ
മനാമ: ബഹ്‌റൈനിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ താൽപര്യപ്രകാരം ഓൺലൈൻ പഠനമോ സ്കൂളിൽ നേരിട്ടെത്തിയുള്ള പഠനമോ തിരഞ്ഞെടുക്കാമെന്ന് മന്ത്രി അറിയിച്ചു. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അദ്ദേഹം ഈ പുതിയ തീരുമാനങ്ങൾ പങ്കുവെച്ചത്.
സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 12 വരെയുള്ള എല്ലാ ക്ലാസ്സുകളിലെയും വിദ്യാർത്ഥികൾക്ക് അടുത്ത ഞായറാഴ്ച മുതൽ ഈ രണ്ട് രീതികളിൽ ഒന്ന് തിരഞ്ഞെടുക്കാം. സ്വകാര്യ സ്കൂളുകൾക്ക് അവരുടെ പഠനരീതിയും പരീക്ഷാ തീയതികളും സ്വന്തം നിലയ്ക്ക് തീരുമാനിക്കാനുള്ള സ്വയംഭരണാധികാരം നൽകിയിട്ടുണ്ട്. സ്കൂളിലെത്തി പഠിക്കുന്നവർക്ക് ക്ലാസ്സിലിരുന്ന് ഡിജിറ്റൽ ഉപകരണങ്ങൾ വഴിയോ പേപ്പർ വഴിയോ പരീക്ഷ എഴുതാം. പ്രത്യേക സാഹചര്യങ്ങളിൽ വീട്ടിലിരുന്ന് പരീക്ഷ എഴുതാനും അനുമതിയുണ്ടാകും. നേരിട്ട് സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ് സർവീസുകൾ, കാന്റീനുകൾ, മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ പുനരാരംഭിക്കും. പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ ആഴ്ച തന്നെ സ്കൂൾ അധികൃതർ ഓരോ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ബന്ധപ്പെടുകയും ഏത് പഠനരീതിയാണ് വേണ്ടതെന്ന് ചോദിച്ചറിയുകയും ചെയ്യും. സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ നീക്കം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ അയവുള്ള സാഹചര്യം ഇതിലൂടെ ലഭിക്കുമെന്ന്
വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും. കൂടാതെ, അധ്യയന വർഷത്തിന്റെ അവസാനത്തിൽ പൊതു-സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും ബിരുദദാന ചടങ്ങുകൾ നടത്താൻ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും പ്രവർത്തനാനുമതി നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ എല്ലാ വിദ്യാർത്ഥികൾക്കും ഈ സൗകര്യം ലഭ്യമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

