ബഹ്റൈനിലെ ടൂറിസം മേഖല ശക്തിപ്പെടുത്താൻ ഹോട്ടൽ മേഖലയുമായി ചേർന്ന് പ്രവർത്തിക്കും- ടൂറിസം മന്ത്രി
text_fieldsമനാമ: ബഹ്‌റൈനിലെ ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി ഹോട്ടൽ മേഖലയിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന ടൂറിസം സീസണുകൾക്കും വിവിധ പരിപാടികൾക്കും മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനും ഈ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമായാണ് യോഗം ചേർന്നത്. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സി.ഇ.ഒ സാറ അഹമ്മദ് ബുഹൈജി യോഗത്തിൽ സന്നിഹിതയായിരുന്നു.
രാജ്യത്തിന്റെ മികച്ച ടൂറിസം അടിസ്ഥാന സൗകര്യങ്ങളും ഹോട്ടലുകളും റിസോർട്ടുകളും നൽകുന്ന സേവനങ്ങളും സന്ദർശകരെ ആകർഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സന്ദർശകരുടെ താൽപ്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി വൈവിധ്യമാർന്ന താമസ സൗകര്യങ്ങൾ ഒരുക്കുന്നത് രാജ്യത്തെ മികച്ചൊരു ടൂറിസം കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുന്നു. 2022–2026 കാലയളവിലെ ടൂറിസം മേഖലയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഹോട്ടൽ മേഖലയുമായുള്ള സഹകരണം നിർണ്ണായകമാണെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മേഖലയിലെ പുതിയ മാറ്റങ്ങളും സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളും യോഗത്തിൽ ചർച്ചയായി. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്നതിനായി തയ്യാറാക്കിയ ‘വലഹ്‌ന അലൈക്കും’ കാമ്പെയ്‌ൻ, വേനൽക്കാല പ്രമോഷണൽ പരിപാടികൾ, വരാനിരിക്കുന്ന ടൂറിസം കലണ്ടറിലെ പ്രധാന പരിപാടികൾ എന്നിവ യോഗത്തിൽ അവലോകനം ചെയ്തു.
വേനൽക്കാലത്ത് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി ഹോട്ടലുകളും മറ്റ് ടൂറിസം സ്ഥാപനങ്ങളും ചേർന്ന് പ്രത്യേക ടൂറിസം പാക്കേജുകൾ അവതരിപ്പിക്കാനും തീരുമാനമായി. ഷോപ്പിംഗ് മാളുകൾ, ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ എന്നിവയുമായി സഹകരിച്ച് താമസം, വിനോദപരിപാടികൾ, ഷോപ്പിംഗ് എന്നിവ ഉൾപ്പെടുത്തിയുള്ള സമഗ്രമായ പാക്കേജുകൾ ഒരുക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

