വയനാട്: കേന്ദ്രസർക്കാർ 1000 കോടിയുടെ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണം -പ്രവാസി വെൽഫെയർ
text_fieldsമനാമ: വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ വയനാട് ജില്ലക്കായി കേന്ദ്രസർക്കാർ 1000 കോടി രൂപയുടെ സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.രാജ്യത്തിന്റെ ഉരുൾപൊട്ടൽ ദുരന്ത ചരിത്രത്തിൽത്തന്നെ ഏറ്റവും ഭീകരമായ സംഭവങ്ങളിൽ ഒന്നാണ് മുണ്ടക്കൈയിൽ സംഭവിച്ചിരിക്കുന്നത്.
മുൻവർഷങ്ങളിൽ നടന്ന പുത്തുമല ദുരന്തം അടക്കമുള്ള അപകടങ്ങൾ വയനാട് ജില്ലയിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നിരന്തരം പ്രളയവും ഉരുൾപൊട്ടലും അടക്കം അപകടങ്ങളും ദുരന്തങ്ങളും സംഭവിച്ചിട്ടും കേന്ദ്ര സർക്കാർ അത്തരം സന്ദർഭങ്ങളിൽ മതിയായ സഹായം വയനാടിനോ കേരളത്തിനോ അനുവദിച്ചിട്ടില്ല.
പ്രകൃതി ദുരന്തങ്ങളിലൂടെ നിരവധി ജീവഹാനിയും സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചിട്ടും കേന്ദ്ര ബജറ്റുകളിൽ കേരളം ബോധപൂർവം തഴയപ്പെടുകയാണുണ്ടായത്. വിവേചനപരമായ ഈ നിലപാട് കേന്ദ്രസർക്കാർ തിരുത്തുകയും കേരളത്തോട് കൂടുതൽ മനുഷ്യത്വപൂർണവും നീതിയുക്തവുമായ നിലപാട് സ്വീകരിക്കുകയുമാണ് വേണ്ടത്.
ദുരിതബാധിതരുടെ പാർപ്പിടം, ഭക്ഷണം, തൊഴിൽ, ചികിത്സ തുടങ്ങിയ കാര്യങ്ങൾ അടിയന്തര പ്രാധാന്യത്തിൽ പരിഗണിക്കേണ്ട കാര്യങ്ങളാണ്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിരവധി പേരുണ്ട്. അവർക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണം. ദുരന്തത്തിന്റെ ആഘാതം അനുഭവിച്ച് അതിജീവിച്ച മുഴുവൻ പേർക്കും മാന്യമായ പുനരധിവാസം ഉറപ്പ് വരുത്തണം.
ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, തൊഴിൽ, കൃഷി, വാണിജ്യമേഖല തുടങ്ങിയ മേഖലകളിൽ വയനാടിനെ പ്രത്യേകമായി പരിഗണിക്കണം. ഇത്തരം ലക്ഷ്യങ്ങൾ നിറവേറുന്ന രീതിയിൽ 1000 കോടിയുടെ അടിയന്തിര സ്പെഷൽ പാക്കേജ് വയനാട് ജില്ലക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്ന് യോഗം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
പ്രസിഡൻറ് ബദറുദ്ദീൻ പൂവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചിച്ചു.വയനാടിൻറെ ഉയർത്തെഴുന്നേൽപ്പിന് പ്രവാസ ലോകത്ത് നിന്നും സാധ്യമായ എല്ലാ സഹായ സഹകരണങ്ങളും പ്രവാസി വെൽഫെയർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

