ബഹ്റൈനിലെ ബുഹൈർ താഴ്വരയിലെ വെള്ളം സുരക്ഷിതം; പ്രദേശം നിരോധിതമേഖലയായി തുടരും, പ്രവേശനം അനുവദിക്കില്ല
text_fieldsബുഹൈർ വാലി
മനാമ: പരിസ്ഥിതിലോല പ്രദേശമായ ബഹ്‌റൈനിലെ ബുഹൈർ താഴ്വരയിൽ നടത്തിയ പരിശോധനയിൽ വാലിയിലെ വെള്ളത്തിൽ മലിനീകരണം കണ്ടെത്താനായില്ലെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ ഇവിടെ സന്ദർശകർ കൂട്ടത്തോടെ എത്തിയത് വലിയ വിവാദങ്ങൾക്കും പാരിസ്ഥിതിക ആശങ്കകൾക്കും കാരണമായിരുന്നു. ഈ സാഹചര്യത്തിൽ നടന്ന പരിശോധനയിൽ വാലിയിലും പരിസരത്തും ഹാനികരമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിച്ചു. എങ്കിലും, ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ആവശ്യപ്പെട്ട രണ്ടാം ഘട്ട പരിശോധനാ ഫലം തിങ്കളാഴ്ചയോടെ ലഭ്യമാകും.
പരിശോധനാ ഫലം ആശ്വാസം നൽകുന്നതാണെങ്കിലും, കിഴക്കൻ റിഫയിലെ ഈ ചരിത്രപ്രധാനമായ പ്രദേശത്തേക്കുള്ള പൊതുജന പ്രവേശനം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. പ്രദേശം കൃത്യമായി ക്രമീകരിക്കുകയും കർശനമായ നിയമങ്ങളോടെ സംരക്ഷിത ഇക്കോ-സോണായി മാറ്റുകയും ചെയ്യുന്നത് വരെ ആർക്കും ഇവിടെ പ്രവേശിക്കാൻ അനുവാദമില്ലെന്ന് തെക്കൻ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് വ്യക്തമാക്കി.
ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങളെത്തുടർന്ന് വലിയ ജനക്കൂട്ടമാണ് താഴ്വരയിലേക്ക് ഒഴുകിയെത്തിയത്. വണ്ടികൾ ഓടിച്ചും, പാറകളിൽ കയറിയും, ചെടികൾ നശിപ്പിച്ചും, വെള്ളത്തിൽ നീന്തിയും, പരിസരത്ത് മാലിന്യം നിക്ഷേപിച്ചും സന്ദർശകർ നടത്തിയ പെരുമാറ്റം വലിയ പാരിസ്ഥിതിക നാശമുണ്ടാക്കിയിരുന്നു. ഇത്തരത്തിൽ നിയമം ലംഘിച്ച് പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുനിസിപ്പൽ അധികൃതർ മുന്നറിയിപ്പ് നൽകി.
2022 ജൂലൈയിലാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശപ്രകാരം ഈ പ്രദേശം ഔദ്യോഗികമായി സംരക്ഷിത പ്രകൃതിദത്ത റിസർവ് ആയി പ്രഖ്യാപിച്ചത്. ഭാവി തലമുറയ്ക്കായി ഈ ദേശീയ സ്വത്ത് സംരക്ഷിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും, സമഗ്രമായ സംരക്ഷണ നടപടികൾ പൂർത്തിയാകുന്നത് വരെ പ്രദേശം അടച്ചിടുമെന്നും അധികൃതർ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

