വേതനസംരക്ഷണ സംവിധാനം മേയ് ഒന്ന് മുതൽ
text_fieldsമനാമ: ബഹ്റൈനിൽ വേതനസംരക്ഷണ സംവിധാനം മേയ് ഒന്ന് മുതൽ നടപ്പിലാക്കും. ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന സംവിധാനത്തിൽ പങ്കാളികളാകാൻ ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. മേയ് ഒന്നിന് നടപ്പാകുന്ന ആദ്യഘട്ടത്തിൽ 500ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് നടപ്പാക്കേണ്ടത്. ആദ്യഘട്ടത്തിൽ വരുന്ന സ്ഥാപന ഉടമകളുമായും സ്വകാര്യ മേഖലാ പ്രതിനിധികളുമായും ഇതിനകം ചർച്ച നടത്തിയതായി എൽ.എം.ആർ.എ സി.ഇ.ഒ ജമാൽ അബ്ദുൽ അസീസ് അൽ അലാവി പറഞ്ഞു.
രണ്ടാംഘട്ടത്തിൽ 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്നുമുതലും അവസാന ഘട്ടത്തിൽ ഒന്നുമുതൽ 49വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ അടുത്ത ജനുവരി ഒന്ന് മുതലും ഇൗ സംവിധാനം നടപ്പാക്കണം. നിശ്ചിത സമയത്തിന് മുമ്പുതന്നെ ഒരു വിഭാഗത്തിലെയും സ്ഥാപനങ്ങൾ പുതിയ രീതിയിലേക്ക് മാറുന്നതിന് ശ്രമിക്കണം. ഘട്ടംഘട്ടമായി തീരുമാനം നടപ്പാക്കുന്നത് സ്വകാര്യമേഖലയെ സഹായിക്കാനുള്ള നയത്തിെൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ശമ്പളവിതരണത്തിൽ സുതാര്യത ഉറപ്പുവരുത്താനും വേതന സംബന്ധമായ തർക്കങ്ങൾ കുറക്കാനും പ്രഫഷനൽ തൊഴിൽ അന്തരീക്ഷം കൊണ്ടുവരാനും അതുവഴി ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് അൽ അലാവി പറഞ്ഞു. തൊഴിലുടമകൾ വ്യവസ്ഥ പാലിക്കുന്നുണ്ടോയെന്ന് ഇലക്ട്രോണിക് ഡാറ്റാബേസിലൂടെ പരിശോധിക്കും. ഡാറ്റയുടെ രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നും നിയമം അനുശാസിക്കുന്ന രീതിയിലല്ലാതെ വിവരങ്ങൾ പുറത്തുവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാർഹിക ജോലിക്കാരുടെ കാര്യത്തിൽ തൊഴിലുടമകൾക്ക് സ്വമേധയാ പുതിയരീതി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

