രാജ്യത്തെ അക്രമ സംഭവങ്ങൾ; കുട്ടികളടക്കം 24 പേർക്ക് തടവുശിക്ഷ
text_fieldsമനാമ: രാജ്യത്ത് വിവിധ ഇടങ്ങളിൽ അക്രമ പ്രവർത്തനങ്ങളിലും പൊതുമുതൽ നശിപ്പിക്കൽ കേസുകളിലും ഏർപ്പെട്ട 10 കുട്ടികൾക്കും 14 മുതിർന്നവർക്കും കോടതി തടവുശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട കേസുകളിൽ രണ്ട് മുതൽ മൂന്ന് വർഷം വരെ തടവാണ് ലോവർ ചിൽഡ്രൻസ് റീസ്റ്റോറേറ്റീവ് ജസ്റ്റിസ് കോടതി വിധിച്ചത്. മാതാപിതാക്കളുടെ മേൽനോട്ടക്കുറവാണ് കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് തിരിയാൻ കാരണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ നിരീക്ഷിച്ചു.
അനുമതിയില്ലാത്ത പ്രതിഷേധങ്ങളിൽ പങ്കെടുത്തതായും പൊതുമുതൽ നശിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചതായും ഇവർക്കെതിരെ ലഭിച്ച ആറ് പോലീസ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ഇറാനിയൻ ആക്രമണം നിലനിന്നിരുന്ന സാഹചര്യം മുതലെടുത്താണ് ഇവർ കുറ്റകൃത്യങ്ങൾ ചെയ്തതെന്ന് ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, ഇക്കഴിഞ്ഞ മാർച്ചിൽ സമാനമായ രീതിയിൽ അക്രമങ്ങളിലും കലാപങ്ങളിലും ഏർപ്പെട്ട 14 മുതിർന്നവർക്കും ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ഇവർക്കും രണ്ട് മുതൽ മൂന്ന് വർഷം വരെ തടവിനൊപ്പം 200 മുതൽ 500 ദിനാർ വരെ പിഴയും ചുമത്തിയിട്ടുണ്ട്. കലാപങ്ങളിൽ ഏർപ്പെടുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്. പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കിയ ശേഷം പ്രതികളെ ക്രിമിനൽ വിചാരണയ്ക്ക് അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

