‘സ്ത്രീ ശാക്തീകരണ പുരസ്‌കാരം വനിതകൾക്ക് കരുത്തുപകർന്നു’
text_fieldsമനാമ: സ്ത്രീ ശാക്തീകരണ അവാര്‍ഡ് ഏർപ്പെടുത്തിയത് വിവിധ മേഖലകളിൽ വനിതകളുടെ ഉയർച്ചക്ക് പ്രോത്സാഹനം ലഭിക്കാൻ കാരണമായതായി രാജപത്‌നിയും വനിത സുപ്രീം കൗണ്‍സില്‍ ചെയർപേഴ്സണുമായ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫ വ്യക്തമാക്കി. അഞ്ചാമത് സ്ത്രീ ശാക്തീകരണ അവാര്‍ഡ് പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അവര്‍. 2004 ലാണ് ഹമദ് രാജാവിെൻറ ഉത്തരവനുസരിച്ച് പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫയുടെ നാമധേയത്തില്‍ വനിത ശാക്തീകരണ പുരസ്‌കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം വനിത സുപ്രീം കൗണ്‍സില്‍ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കപ്പെട്ടു. സ്ത്രീകളുടെ ഉന്നമനത്തിനും വളര്‍ച്ചക്കും കൂടുതല്‍ പ്രവര്‍ത്തനങ്ങൾ വനിത സുപ്രീം കൗണ്‍സില്‍ നടത്തുമെന്ന് അവര്‍ പറഞ്ഞു. പൊതു-സ്വകാര്യ മേഖലകളില്‍ സ്ത്രീകളുടെ ശാക്തീകരണം ഉറപ്പുവരുത്തുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും അവാര്‍ഡ് സഹായകമായിട്ടുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കഴിഞ്ഞ അഞ്ച് പ്രാവശ്യവും അര്‍ഹരായവരെ അവാർഡിനായി തെരഞ്ഞെടുത്തത്. ആരോഗ്യ മന്ത്രാലയം, യുവജന-കായിക മന്ത്രാലയം, ഇക്കണോമിക് ഡവലപ്മെൻറ് ബോര്‍ഡ് എന്നിവ സ്ത്രീ ശാക്തീകരണത്തിന് നടത്തിയ ശ്രമങ്ങളെ പ്രിന്‍സസ് സബീക്ക അഭിനന്ദിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയ എക്‌സിബിഷന്‍ അവര്‍ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.