യമൻ സംഘർഷം: അടിയന്തര യു.എൻ രക്ഷാസമിതി യോഗം വിളിച്ച് ബഹ്റൈനും ബ്രിട്ടനും
text_fieldsയു.എൻ രക്ഷാസമിതി യോഗത്തിൽ ബഹ്‌റൈൻ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽറുവൈഹി സംസാരിക്കുന്നു
മനാമ: യമനിലെ സൈനിക നീക്കങ്ങളും സൗദി അറേബ്യക്കുനേരെയുള്ള ഹൂതി മിലീഷ്യകൾ നടത്തുന്ന ഭീകരാക്രമണങ്ങളും ചർച്ച ചെയ്യാൻ ബഹ്‌റൈന്റെയും ബ്രിട്ടന്റെയും ആവശ്യപ്രകാരം ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേർന്നു. സൗദി അറേബ്യയും യമനും യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ച സൗദി അറേബ്യക്ക് നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണങ്ങളും, ചെങ്കടലിനും ബാബ് അൽ-മന്ദബ് കടലിടുക്കിനും സമീപമുള്ള മോഖ നഗരം ഹൂതികൾ പിടിച്ചെടുത്തതിനെത്തുടർന്നുള്ള ഗുരുതരമായ സൈനിക സാഹചര്യങ്ങളും യോഗം അവലോകനം ചെയ്തു.
സൗദിയിലെ അസീർ, ജിസാൻ, നജ്‌റാൻ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തുന്ന ഭീകരാക്രമണങ്ങളെ ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈൻ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽറുവൈഹി ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
കടൽ സുരക്ഷയെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും പ്രാദേശിക സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജി.സി.സി 46-ാം സെഷന്റെ അധ്യക്ഷത വഹിക്കുന്ന ബഹ്‌റൈന് വേണ്ടി ജി.സി.സി അംഗരാജ്യങ്ങളുടെ പ്രസ്താവനയും അംബാസഡർ യോഗത്തിൽ അവതരിപ്പിച്ചു.
സൗദിയുടെ സുരക്ഷക്കും പരമാധികാരത്തിനുമെതിരായ എല്ലാ ഭീഷണികളെയും നേരിടുന്നതിൽ സൗദിക്ക് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ജി.സി.സി പ്രഖ്യാപിച്ചു. കുറ്റവാളികളെയും അവരെ പിന്തുണക്കുന്നവരെയും ഉത്തരവാദികളാക്കണമെന്നും, പ്രമേയം 2216 ഉൾപ്പെടെയുള്ള 'സുരക്ഷാസമിതിയുടെ പ്രമേയങ്ങൾ' കർശനമായി നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും ജി.സി.സി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

