പ്രതിരോധം ശക്തമാക്കാൻ ബ്രിട്ടന്‍റെ ‘സ്‌കൈഹാമർ’ മിസൈലുകൾ ബഹ്റൈനിലേക്ക്
text_fieldsമനാമ: ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്നതിനായി അത്യാധുനിക 'ഇന്റർസെപ്റ്റർ' മിസൈലുകളും ലോഞ്ചറുകളും ബഹ്റൈനിലെത്തിക്കാനൊരുങ്ങി ബ്രിട്ടൻ. ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നടന്ന പ്രതിരോധ സമ്മേളനത്തിൽ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബഹ്‌റൈന് പുറമേ മറ്റ് ഗൾഫ് പങ്കാളികൾക്കും ബ്രിട്ടീഷ് സായുധ സേനക്കും ഈ സുരക്ഷ സംവിധാനം ലഭ്യമാക്കും.
ബ്രിട്ടീഷ് സ്റ്റാർട്ടപ്പായ 'കേംബ്രിഡ്ജ് എയ്‌റോസ്‌പേസ്' വികസിപ്പിച്ചെടുത്ത സ്‌കൈഹാമർ മിസൈലുകളാണ് ബഹ്റൈനിലടക്കം വിതരണം ചെയ്യുന്നത്. ഇറാന്റെ ഷാഹെദ് ഡ്രോണുകളെ തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണിത്. 30 കിലോമീറ്ററാണ് ഇതിന്‍റെ ദൂര പരിധി. മണിക്കൂറിൽ 700 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കും. അടുത്ത മാസം മുതൽ മിസൈലുകളുടെ ആദ്യ ബാച്ച് കൈമാറി തുടങ്ങും.
ഫെബ്രുവരി 28ന് മേഖലയിൽ സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ 516 ഇറാനിയൻ ഡ്രോണുകളും 194 മിസൈലുകളും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) വിജയകരമായി വെടിവെച്ചിട്ടതായാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ ഡ്രോൺ ഉൽപ്പാദന ശേഷി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ പുതിയ മിസൈലുകൾ ബഹ്‌റൈന്റെ വ്യോമ പ്രതിരോധത്തിന് വലിയ കരുത്താകും.
ദശലക്ഷക്കണക്കിന് പൗണ്ട് ചിലവ് വരുന്ന ഈ കരാറിൽ സാങ്കേതിക സഹായവും പരിശീലനവും ഉൾപ്പെടുന്നുണ്ട്. ഗൾഫ് രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പ്രത്യേക ടാസ്‌ക് ഫോഴ്‌സിനും രൂപം നൽകിയിട്ടുണ്ട്.
മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും വേണ്ടി ബ്രിട്ടീഷ് യുദ്ധവിമാനങ്ങളും റോയൽ നേവി ഹെലികോപ്റ്ററുകളും നിലവിൽ പ്രതിരോധ ദൗത്യങ്ങളിൽ പങ്കുചേരുന്നുണ്ട്. ബ്രിട്ടീഷ് കമ്പനികളുമായി സഹകരിച്ച് ഗൾഫ് പങ്കാളികളുടെ പ്രതിരോധ ശേഷി അതിവേഗം വർധിപ്പിക്കുക എന്നതാണ് തങ്ങളുടെ നയമെന്ന് ജോൺ ഹീലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

