കടബാധ്യതയുള്ളവർക്കുള്ള യാത്രാവിലക്ക്; നിയമത്തിൽ സുപ്രധാന ഭേദഗതി നിർദേശം
text_fieldsമനാമ: കടബാധ്യതയുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തുന്ന യാത്രാവിലക്ക് കാലപരിധിയില്ലാതെ നീട്ടാൻ അനുമതി നൽകുന്ന പുതിയ ഭേദഗതി ബഹ്‌റൈൻ പാർലമെന്റ് വരാനിരിക്കുന്ന ചൊവ്വാഴ്ച ചർച്ച ചെയ്യും. നിലവിലെ സിവിൽ എൻഫോഴ്‌സ്‌മെന്റ് നിയമത്തിൽ മാറ്റം വരുത്തിക്കൊണ്ടുള്ള നിർദ്ദേശങ്ങളാണ് നിയമസഭാ-നിയമകാര്യ സമിതി തയ്യാറാക്കിയിരിക്കുന്നത്.
നിലവിൽ മൂന്ന് മാസത്തേക്കാണ് യാത്രാവിലക്ക് ഏർപ്പെടുത്താറുള്ളത്. പുതിയ ഭേദഗതി പ്രകാരം, ബാധ്യത തീർക്കാതിരിക്കുകയോ നിയമപരമായ കാരണങ്ങൾ നിലനിൽക്കുകയോ ചെയ്യുന്നിടത്തോളം കാലം ഈ വിലക്ക് എത്ര തവണ വേണമെങ്കിലും മൂന്ന് മാസത്തേക്ക് വീതം നീട്ടിക്കൊണ്ടുപോകാൻ കോടതിക്ക് സാധിക്കും. ഇതിന് പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. യാത്രാവിലക്ക് നിലവിലുണ്ടെങ്കിലും, ഒരു വിദേശിയെ നാടുകടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കുന്നതിന് യാത്രാവിലക്ക് തടസ്സമാകില്ല. രാജ്യസുരക്ഷ പരിഗണിച്ചോ മറ്റോ അധികൃതർ വിദേശികളോട് രാജ്യം വിടാൻ ആവശ്യപ്പെടുന്ന സാഹചര്യത്തിലും ഇത് ബാധകമായിരിക്കും.
സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാകുന്ന രീതിയിലാണ് ആർട്ടിക്കിൾ 40-ലെ ഈ ഭേദഗതികൾ വിഭാവനം ചെയ്തിരിക്കുന്നത്. ബാധ്യതകൾ മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ അന്വേഷണം നടത്താനുള്ള ശുപാർശയും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. സഭയിൽ പാസായാൽ, ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം ഈ നിയമം പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

