കാണാമറയത്ത് മൂന്ന് വർഷം; പ്രിയപ്പെട്ടവരെ കാത്ത് കുടുംബം
text_fieldsആന്റണി വിൻസെന്റ് ജോർജ്,
സഹായ സെൽസോ
മനാമ: ബഹ്റൈനിലെ മുഹറഖ് തീരത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് മൂന്ന് വർഷം പൂർത്തിയാകുന്നു. വീടിന്റെ അത്താണിയായിരുന്ന പ്രിയപ്പെട്ടവർ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ പ്രാർഥനയിലാണ് ഇപ്പോഴും തമിഴ്നാട്ടിലുള്ള ഇവരുടെ കുടുംബങ്ങൾ.
2022 ഒക്ടോബർ 17നാണ് കന്യാകുമാരി കൽക്കുളം താലൂക്കിലെ കടിയപ്പട്ടണം നിവാസികളായ സഹായ സെൽസോ (35), ആന്റണി വിൻസെന്റ് ജോർജ് (37) എന്നിവർ മുഹറഖിലെ ഫിഷിങ് ഹാർബറിൽനിന്ന് മീൻ പിടിക്കാൻ ചെറിയ ബോട്ടിൽ പുറപ്പെട്ടത്. സാധാരണ രണ്ടുമൂന്നുദിവസത്തിനകം മത്സ്യവുമായി ഇവർ മടങ്ങിയെത്തേണ്ടതായിരുന്നു. തിരിച്ചെത്താത്തതിനെതുടർന്ന് സുഹൃത്തുക്കളും സ്പോൺസറും പരാതിപ്പെട്ടു. ബഹ്റൈൻ തീര സംരക്ഷണസേനയും പൊലീസും പുറംകടലിൽ തിരച്ചിൽ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല.
തുടർന്ന് സാമൂഹിക പ്രവർത്തകൻ ഷാജി പൊഴിയൂരിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിരുന്നു. എംബസി, സർക്കാർ അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. കഴിഞ്ഞ ജനുവരിയിൽ വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കൊല്ലംകോട് ഇടവക വികാരി ഫാ. ഡോക്ടർ ഡൈസൺ യേശുദാസ് ബഹ്റൈനിൽ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അതിനുശേഷവും ഇവരെ കണ്ടെത്താനായില്ല. നേരത്തെ ബഹ്റൈൻ സമുദ്രാതിർത്തികളിലുള്ള രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അവിടെ ജയിലുകളിലൊന്നും പിടിക്കപ്പെട്ടിട്ടില്ല എന്ന വിവരമാണ് ലഭിച്ചത്.
സഹായ സെൽസോയും ആന്റണി വിൻസെന്റും ബഹ്റൈനിൽ എത്തിയിട്ട് 10 വർഷത്തോളമായിരുന്നു. ഇവരുടെ ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഏഴും നാലും വയസ്സുള്ള മക്കളുമായി ദുരിതത്തിൽ കഴിയുകയാണ് ആന്റണി വിൻസെന്റ് ജോർജിന്റെ കുടുംബം. നാട്ടുകാരുടെ സഹായംകൊണ്ടാണ് ഇപ്പോഴും ഉപജീവനം. സഹായ സെൽസോയുടെ ഭാര്യ ആരോഗ്യ ശുഭയും ഒമ്പതും ആറും വയസ്സുള്ള പെൺമക്കളുമായി ദാരിദ്ര്യത്തിൽ കഴിയുകയാണ്. എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷ ഇനിയും ഇവർ കൈവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

