ഡേറ്റിങ് ആപ് വഴി കെണിയിൽപെടുത്തി പണവും സ്കൂട്ടറും തട്ടിയെടുത്ത കേസ്; പ്രായപൂർത്തിയാവാത്ത മൂന്നു പേരും ഒരു യുവാവും വിചാരണ നേരിടുന്നു
text_fieldsമനാമ: ഡേറ്റിങ് ആപ്പ് വഴി പ്രവാസിയെ കെണിയിൽപെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും, മർദിച്ച് സ്കൂട്ടറും മൊബൈൽ ഫോണും കവർച്ച ചെയ്യുകയും ചെയ്ത കേസിൽ പ്രായപൂർത്തിയാവാത്തവരടക്കം 4നാല് പേർ ഹൈക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. 16, 16, 17, 19 വയസ്സുള്ള നാല് ബഹ്‌റൈൻ പൗരന്മാരാണ് പ്രതികൾ. മോഷണവും ശാരീരിക അതിക്രമവും അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂണിൽ റെസ്റ്റാറന്റ് ജീവനക്കാരനായ 35 കാരനായ പാകിസ്താൻ പൗരൻ ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് പ്രതികൾ റോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. മൊബൈൽ ഫോൺ പിടിച്ചുപറിച്ച ശേഷം പാസ്‌വേഡ് നൽകാൻ പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ വിസമ്മതിച്ചതോടെ ഫോൺ തിരികെ നൽകിയെങ്കിലും, ഇയാളുടെ സ്കൂട്ടറുമായി പ്രതികൾ കടന്നുകളയുകയായിരുന്നു.
പ്രതികളിലൊരാളായ 16 കാരൻ പബ്ലിക് പ്രോസിക്യൂഷന് നൽകിയ മൊഴിയിൽ കുറ്റം സമ്മതിച്ചു. ഡേറ്റിങ് ആപ്പ് വഴി പാകിസ്താനി സ്വദേശിയുമായി ബന്ധപ്പെടുകയും, നിശ്ചയിച്ച സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ബെനിഫിറ്റ് പേ ആപ്പ് അൺലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ലെന്ന് പ്രതികൾ വ്യക്തമാക്കി. പ്രോസിക്യൂഷൻ നടത്തിയ വിസ്താരത്തിൽ നാല് കൗമാരക്കാരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ബലപ്രയോഗത്തിലൂടെ വസ്തുവകകൾ കവർച്ച ചെയ്യുകയും രക്ഷപ്പെടുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
ആക്രമണത്തിൽ ഇരയായ വ്യക്തിക്ക് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായതെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസിൽ പരമാവധി കടുത്ത ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. പ്രതികളിൽ രണ്ടുപേർക്കായി കോടതി ഒരു അഭിഭാഷകനെ നിയോഗിക്കുമെന്നും, സെപ്റ്റംബർ ഒന്നിലേക്ക് മാറ്റിയ അടുത്ത വിസ്താരത്തിൽ കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. പ്രായപൂർത്തിയാകാത്ത പ്രതികൾക്കൊപ്പം മുതിർന്ന ഒരാളും പ്രതിപ്പട്ടികയിലുള്ളതിനാൽ, കുട്ടികൾക്കായുള്ള പ്രത്യേക റെസ്റ്റോറേറ്റീവ് ജസ്റ്റിസ് കോടതിക്ക് പുറത്താണ് വിചാരണ നടക്കുന്നത്. നിയമപ്രകാരം ഈ സാഹചര്യത്തിൽ സോഷ്യൽ, സൈക്കോളജിക്കൽ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത പ്രതികളുടെ കുടുംബ പശ്ചാത്തലവും മാനസിക സ്ഥിതിയും കുറ്റകൃത്യത്തിലേക്ക് നയിച്ച കാരണങ്ങളും വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സോഷ്യൽ വർക്കർക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

