ഇലക്ട്രിക് കേബിളുകൾ കവർന്ന കേസ്: ബഹ്റൈനിൽ മൂന്ന് പ്രവാസികൾക്ക് അഞ്ച് വർഷം തടവും നാടുകടത്തലും
text_fieldsമനാമ: വെയർഹൗസിൽ നിന്ന് 40,000 ദീനാർ വിലമതിക്കുന്ന ഇലക്ട്രിക് കേബിളുകൾ കവർച്ച ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് അഞ്ച് വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളായ പാകിസ്താൻ സ്വദേശികളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. സംഭവത്തിൽ പങ്കാളിയായ നാലാമത്തെ പ്രതിയെ കണ്ടെത്താനായിട്ടില്ല.
വെയർഹൗസിലെ സെക്യൂരിറ്റി ഗാർഡിനെ മർദ്ദിച്ച് കെട്ടിയിട്ട ശേഷമായിരുന്നു സംഘം കവർച്ച നടത്തിയത്. പുലർച്ചെ രണ്ട് മണിയോടെ മുഖംമൂടി ധരിച്ചെത്തിയ സംഘം സെക്യൂരിറ്റി ക്യാബിനിൽ അതിക്രമിച്ചുകയറി ഗാർഡിനെ മർദ്ദിക്കുകയും കൈകൾ കെട്ടിയിട്ട് മൊബൈൽ ഫോണും ഗേറ്റിന്റെ താക്കോലും തട്ടിയെടുക്കുകയുമായിരുന്നു.
തുടർന്ന് മറ്റൊരു സ്ഥലത്തുനിന്ന് മോഷ്ടിച്ച വാനിൽ വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച് വെയർഹൗസിനുള്ളിലേക്ക് ഓടിച്ചുകയറ്റി വലിയ അളവിൽ ചെമ്പ് കേബിളുകൾ കടത്തുകയായിരുന്നു. ഗാർഡിന്റെ കെട്ടഴിച്ചെങ്കിലും മുറി പുറത്തുനിന്ന് പൂട്ടിയിട്ടാണ് സംഘം കടന്നുകളഞ്ഞത്. രാവിലെ ഏഴ് മണിയോടെ മറ്റൊരു തൊഴിലാളി എത്തിയ ശേഷമാണ് ഗാർഡിന് പുറത്തിറങ്ങാനായത്.
മോഷണം പോയ കേബിളുകൾ വിൽക്കാൻ ശ്രമിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വലവിരിക്കുകയായിരുന്നു. ഒരു കടയുടമയുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വാനിലെത്തിയ സംഘത്തെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഒരാൾ ഓടി രക്ഷപ്പെടുകയും മൂന്ന് പേർ പിടിയിലാവുകയുമായിരുന്നു. വെയർഹൗസിൽ നടത്തിയ പരിശോധനയിൽ 40,000 ദീനാറിലധികം വിലമതിക്കുന്ന സാധനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയെങ്കിലും 7,000 ദീനാറിന്റെ കേബിളുകൾ മാത്രമാണ് വീണ്ടെടുക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

