വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്ക് 10 വർഷം വരെ തടവ് ലഭിക്കാം
text_fieldsമനാമ: രാജ്യത്തിന്‍റെ സൈനിക നീക്കങ്ങളെ ബാധിക്കുന്ന തരത്തിലോ ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന രീതിയിലോ ഉള്ള വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ബഹ്‌റൈൻ ആന്‍റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ്. ഇത്തരം നിയമലംഘനങ്ങൾക്ക് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബഹ്‌റൈൻ ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 133 ഉദ്ധരിച്ചുകൊണ്ടാണ് അധികൃതർ ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. യുദ്ധസമയത്തോ അടിയന്തര സാഹചര്യങ്ങളിലോ തെറ്റായ വാർത്തകൾ, കിംവദന്തികൾ, പ്രകോപനപരമായ പ്രചാരണങ്ങൾ എന്നിവ നടത്തുന്നവർക്ക് പത്ത് വർഷം വരെ തടവ് ലഭിക്കാം. സൈനിക തയ്യാറെടുപ്പുകളെയോ പ്രവർത്തനങ്ങളെയോ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവിടുന്നത് ഗുരുതരമായ കുറ്റമാണ്. സോഷ്യൽ മീഡിയ വഴിയോ മറ്റ് മാധ്യമങ്ങൾ വഴിയോ വിവരങ്ങളും ചിത്രങ്ങളും പങ്കുവെക്കുമ്പോൾ അത് കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം ദേശീയ സുരക്ഷയെ ബാധിക്കരുത്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുത്. കിംവദന്തികളിൽ വിശ്വസിക്കാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കുക.
ദേശീയ സുരക്ഷയും പൊതുതാൽപ്പര്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

