സെനഗലിന്‍റെ ഫുട്ബാൾ വീര്യം
text_fieldsസെനഗലീസ് ഫുട്ബാൾ ഫെഡറേഷൻ ആസ്ഥാനം
അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഏതാനും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒരാഴ്ചക്ക് മുകളിൽ സെനഗലിൽ തങ്ങാൻ അവസരം ലഭിച്ചിരുന്നു. സാലിയിലുള്ള ഒരു ബീച്ച് റിസോർട്ടിലായിരുന്നു താമസമെങ്കിലും സെനഗലിന്റെ തലസ്ഥാനമായ ഡാകാർ സിറ്റിയിലെ കാഴ്ചകൾ കാണാൻ തിരിച്ചപ്പോൾ കൗതുകം തോന്നി എടുത്തതാണ് സെനഗലീസ് ഫുട്ബാൾ ഫെഡറേഷൻ ആസ്ഥാനത്തിന്റെ ചിത്രം. പ്രതിഭകൾ ജനിക്കാൻ അത്യാധുനിക കെട്ടിടങ്ങളോ സൗകര്യങ്ങളോ ബില്യൺ ഡോളർ ബജറ്റുകളോ നിർബന്ധമല്ലെന്ന് അടിവരയിടുന്ന ചിത്രം.
സെനഗൽ, ഫുട്ബോളിന്റെ കാര്യത്തിൽ, വലുപ്പത്തിൻ്റെയും സമ്പത്തിൻ്റെയും പരിമിതികളെ മറികടക്കാൻ അഭിനിവേശംകൊണ്ടും സ്ഥിരോത്സാഹംകൊണ്ടും ആത്മവിശ്വാസംകൊണ്ടും അച്ചടക്കംകൊണ്ടും സാധിക്കും എന്ന് തെളിയിച്ച രാജ്യം. ഇല്ലായ്മകളെ പഴിക്കാതെ പൊടി നിറഞ്ഞ തെരുവുകളിൽ, തിരക്കേറിയ ബീച്ചുകളിൽ, ചായം തേച്ച മത്സ്യബന്ധന ബോട്ടുകൾക്കിടയിൽ, ഇടുങ്ങിയ ഇടവഴികളിൽ തുടങ്ങി എവിടെയും ഒരു ഫുട്ബാൾ മൈതാനാം സങ്കൽപ്പിച്ചു പന്ത് തട്ടാൻ അവർ പണ്ടേ ശീലിച്ചിരിക്കുന്നു, അതും ഓരോ കളികളും ലോകകപ്പ് ഫൈനലിന്റെ ആവേശത്തോടെ കളിച്ചുകൊണ്ട്. 140 കോടിക്ക് മുകളിൽ ജനങ്ങളും വളർന്നുവരുന്ന കായിക നിക്ഷേപങ്ങളും അപാരമായ പ്രതിഭകളുമുള്ള ഒരു രാഷ്ട്രം (കാരണങ്ങൾ എന്താണെങ്കിലും) ഇപ്പോഴും അതിൻ്റെ ആദ്യ ഫിഫ ലോകകപ്പിനായി കാത്തിരിക്കുമ്പോഴാണ് 20 ദശലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള സെനഗൽ ആഫ്രിക്കയിലെ ആഘോഷിക്കപ്പെടുന്ന ഫുട്ബാൾ രാജ്യങ്ങളിലൊന്നായി കാലങ്ങൾക്കു മുൻപേ അടയാളപ്പെടുത്തപ്പെട്ടു എന്ന വസ്തുത. ലോക ഫുട്‌ബോളിലെ കറുത്ത കുതിരകൾക്ക് പ്രത്യേകിച്ച് സെനഗലിന് അവിസ്മരണീയമായ മറ്റൊരു ഫിഫ ലോകകപ്പ് ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

