കോവിഡ് പ്രതിസന്ധി നേരിടാൻ പാക്കേജുകൾ തുടരും
text_fieldsഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽനിന്ന്
മനാമ: കോവിഡ് പ്രതിസന്ധി നേരിടാൻ വിവിധ സാമ്പത്തിക പാക്കേജുകൾ തുടരാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. കോവിഡ് മൂലം പ്രതിസന്ധിയിലായ മേഖലകൾക്ക് ഉത്തേജനം നൽകുന്ന സാമ്പത്തിക പാക്കേജുകളാണ് പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുന്ന പദ്ധതികളാണ് ഹമദ് രാജാവ് പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധി തരണം ചെയ്യാൻ ഇതുവഴി ജനങ്ങൾക്ക് സാധിക്കുമെന്ന് യോഗം ശുഭാപ്തി പ്രകടിപ്പിച്ചു.
വായ്പ തിരിച്ചടവ് ആറുമാസത്തേക്ക് മരവിപ്പിക്കാൻ ബഹ്റൈൻ സെൻട്രൽ ബാങ്ക് സ്വീകരിച്ച നടപടിയും ആശ്വാസകരമാണ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ കീഴിലുള്ള കോവിഡ് പ്രതിരോധ സമിതിയുടെ പ്രവർത്തനങ്ങളെ മന്ത്രിസഭ അഭിനന്ദിക്കുകയും ഹമദ് രാജാവ് സമിതി പ്രവർത്തനങ്ങൾക്ക് നൽകിയ പിന്തുണ കരുത്ത് പകരുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ലോക ടൂറിസം ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ബഹ്റൈന് വീണ്ടും അംഗത്വം ലഭിച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. ടൂറിസം മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരം കൂടിയാണിതെന്നും വിലയിരുത്തി. പൊതു ആരോഗ്യവുമായി ബന്ധപ്പെട്ട് വ്യവസായിക, വാണിജ്യ മേഖലകളിലുള്ള ജീവനക്കാരുടെ മെഡിക്കൽ പരിശോധന മരവിപ്പിക്കാനുള്ള ആരോഗ്യ മന്ത്രിയുടെ നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന കാബിനറ്റ് യോഗ തീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

