ബഹ്റൈനിൽ വേനൽക്കാല വാഹന സുരക്ഷ കാമ്പയിന് തുടക്കം; ജാഗ്രത പാലിക്കാൻ നിർദേശം
text_fieldsമനാമ: ബഹ്‌റൈനിൽ വേനൽക്കാലത്ത് വാഹനങ്ങൾക്കും യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ സിവിൽ ഡിഫൻസും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡും ചേർന്ന് പുതിയ ബോധവൽക്കരണ ക്യാമ്പെയ്‌ൻ ആരംഭിച്ചു. കഠിനമായ ചൂട് കാരണം വാഹനങ്ങൾക്ക് സംഭവിക്കാവുന്ന സാങ്കേതിക തകരാറുകൾ, ടയർ പൊട്ടൽ, തീപിടിത്തം തുടങ്ങിയ അപകടസാധ്യതകൾ കുറയ്ക്കുകയാണ് ഈ ക്യാമ്പെയ്‌ന്റെ ലക്ഷ്യം. എൻജിൻ കൂളിംഗ് സിസ്റ്റം, കൂളന്റ് ലെവൽ, ഹോസുകൾ, ബ്രേക്ക് ഫ്ലൂയിഡ് എന്നിവ കൃത്യമായി പരിശോധിക്കണമെന്നും ടയറുകളിലെ മർദ്ദം ശരിയായ അളവിലാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിക്കുന്നു.
വാഹനത്തിനുള്ളിൽ സിഗരറ്റ് ലൈറ്ററുകൾ, എയറോസോൾ ക്യാനുകൾ, മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ തുടങ്ങിയ ചൂട് തട്ടിയാൽ അപകടമുണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. കൂടാതെ പ്രവർത്തനക്ഷമമായ അഗ്നിശമന ഉപകരണം, റിഫ്‌ലക്ടീവ് വാണിംഗ് ട്രയാങ്കിൾ എന്നിവ വാഹനത്തിൽ നിർബന്ധമായും കരുതണം. വളരെ ചെറിയ സമയ ത്തേക്ക് പോലും കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുതെന്നും രക്ഷിതാക്കൾക്ക് നിർദേശമുണ്ട്.
വാഹനത്തിന് തീപിടിക്കുകയോ തകരാറുകൾ സംഭവിക്കുകയോ ചെയ്താൽ വാഹനം റോഡിന്റെ വശത്തേക്ക് സുരക്ഷിതമായി മാറ്റി ഹസാർഡ് ലൈറ്റുകൾ ഓണാക്കുകയും, വാഹനത്തിന് പിന്നിൽ സുരക്ഷിതമായ അകലത്തിൽ വാണിംഗ് ട്രയാങ്കിൾ വെക്കുകയും വേണം. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി ട്രാഫിക്കിൽ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. പ്രതിരോധമാണ് ഏറ്റവും മികച്ച സുരക്ഷയെന്നും, യാത്രയ്ക്ക് മുൻപുള്ള ചെറിയ പരിശോധനകൾ വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറദ, വൈസ് ചെയർപേഴ്സൺ ഡോ. ഖുലൂദ് അൽ ഖത്താൻ എന്നിവർ വ്യക്തമാക്കി. വേനൽക്കാലം കഴിയുന്നത് വരെ എല്ലാ ഡ്രൈവർമാരും ഈ സുരക്ഷാ മുൻകരുതലുകൾ ശീലമാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

