വിദ്യാർഥികളുടെ അഭിരുചികൾ മാനിക്കണം -ആനന്ദ് കുമാർ
text_fieldsമനാമ: മുൻകൂട്ടി നിശ്ചയിച്ച കോഴ്സ് തിരഞ്ഞെടുത്ത് പഠിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്ന് ഇന്ത്യയിലെ പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ ആനന്ദ് കുമാർ രക്ഷിതാക്കളെ ഉപദേശിച്ചു. കുട്ടികളുടെ താൽപര്യങ്ങളും അഭിരുചികളും മാനിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഇന്ത്യൻ സ്കൂൾ ഈസ ടൗൺ കാമ്പസിൽ 'സലാം ബഹ്റൈൻ' മാഗസിൻ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സ്കൂൾ, അൽ നൂർ സ്കൂൾ, ഭവൻസ് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ എന്നിവിടങ്ങളിൽനിന്ന് തിരഞ്ഞെടുത്ത വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.
ബിഹാറിലെ നൂറുകണക്കിന് പാവപ്പെട്ട വിദ്യാർഥികൾക്ക് പരിശീലനം നൽകി ഐ.ഐ.ടികളിൽ പ്രവേശനം സാധ്യമാക്കിയ വിദ്യാഭ്യാസ പ്രവർത്തകനാണ് ആനന്ദ് കുമാർ. കോവിഡ് കാലത്ത് വിദ്യാഭ്യാസ രീതിയിലുണ്ടായ മാറ്റത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ജനറൽ ശൈഖ റാണ ബിൻത് ഈസ ബിൻ ദൈജ് ആൽ ഖലീഫ എന്നിവർ മുഖ്യാതിഥികളായിരുന്നു. സഹജീവിസ്നേഹവും വിദ്യാഭ്യാസവും കൈകോർത്ത് പോകണമെന്ന് ശൈഖ റാണ പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ സ്കോളർഷിപ് പദ്ധതികളിലൂടെയും സംവരണത്തിലൂടെയും പ്രവാസി വിദ്യാർഥികൾക്ക് ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിൽ എൻജിനീയറിങ്ങും മെഡിസിനും പഠിക്കാനുള്ള അവസരമുണ്ടെന്ന് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്നതിന്റെ മേന്മ നിരവധി ബഹ്റൈനി വിദ്യാർഥികളും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.