വ്യാജ മരുന്നുകൾക്കെതിരെ പരിശോധന കർശനമാക്കണം
text_fieldsമനാമ: പ്രാദേശിക വിപണികളിൽ വ്യാജ മരുന്നുകൾ എത്തുന്നത് തടയാൻ കർശനമായ മേൽനോട്ടവും പരിശോധനയും വേണമെന്ന് ബഹ്‌റൈൻ എം.പിമാർ ആവശ്യപ്പെട്ടു. പാർലമെന്റിലെ സാമ്പത്തിക സമിതി അധ്യക്ഷൻ അഹമ്മദ് അൽ സല്ലൂമിന്റെ നേതൃത്വത്തിലുള്ള സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്കാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. അയൽരാജ്യങ്ങളിൽ വ്യാജ മരുന്നുകൾ പിടിച്ചെടുത്ത പശ്ചാത്തലത്തിൽ, അതിർത്തി കടന്ന് ഇത്തരം മരുന്നുകൾ രാജ്യത്തെത്തുന്നത് തടയാൻ മുൻകരുതൽ നടപടികൾ അനിവാര്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
ഈജിപ്തിൽ ഗുണനിലവാരമില്ലാത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ നിരവധി മരുന്നുകൾ ഈയിടെ അധികൃതർ പിടിച്ചെടുത്തിരുന്നു. ഇതിൽ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ ഉപയോഗിക്കുന്ന ഇമ്മ്യൂണോ സപ്രസന്റുകളും വിവിധ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന സ്റ്റിറോയിഡുകളും ഉൾപ്പെടുന്നു. ഇത്തരം മരുന്നുകൾ നിയന്ത്രണമില്ലാതെ വിപണിയിലെത്തുന്നത് മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും എം.പിമാർ മുന്നറിയിപ്പ് നൽകി.
നിലവിൽ ബഹ്‌റൈനിൽ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) മരുന്നുകൾ ട്രാക്ക് ചെയ്യുന്നതിനായി അത്യാധുനിക ബാർകോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ, വിതരണക്കാർ, ഫാർമസികൾ എന്നിവിടങ്ങളിൽ പരിശോധനകൾ വർദ്ധിപ്പിക്കണമെന്നും അഹമ്മദ് അൽ സല്ലൂം ആവശ്യപ്പെട്ടു.
വ്യാജ മരുന്നുകളെ തിരിച്ചറിയാൻ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദേശീയ തലത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് ബ്ലോക്ക് അംഗം മറിയം അൽ ദഈൻ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ്, കസ്റ്റംസ്, ഫാർമസികൾ എന്നിവർ സംയുക്തമായി പ്രവർത്തിച്ചാൽ മാത്രമേ വ്യാജ മരുന്നുകൾ വിപണിയിൽ എത്തുന്നതിന് മുൻപ് തടയാൻ സാധിക്കൂ. ലാഭത്തിന് വേണ്ടി ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന ഇത്തരം മാഫിയകളെ തടയുക എന്നത് വിപണിയെ സംരക്ഷിക്കൽ മാത്രമല്ല, മറിച്ച് മനുഷ്യജീവനുകൾ സംരക്ഷിക്കൽ കൂടിയാണെന്ന് അവർ ഓർമ്മിപ്പിച്ചു. എൻ.എച്ച്.ആർ.എയുടെ 2023-ലെ കണക്കുകൾ പ്രകാരം ബഹ്‌റൈനിൽ 4,211 മരുന്നുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം നടത്തിയ വിവിധ പരിശോധനകളിൽ നിന്നായി 1,659 നിയമലംഘനങ്ങൾ കണ്ടെത്തുകയും അവ തിരുത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ വിപണിയിൽ കൂടുതൽ കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ss
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

