ദിൽമുൻ കാലഘട്ടത്തിലെ മുദ്ര പതിപ്പിച്ച മൺകട്ടകൾ കണ്ടെത്തി
text_fieldsഗവേഷകർ കണ്ടെത്തിയ മുദ്രപതിപ്പിച്ച മൺകട്ടകൾ
മനാമ: പുരാതന ദിൽമുൻ കാലഘട്ടത്തിലെ ഭരണപരമായ സംവിധാനങ്ങളെക്കുറിച്ചും രാഷ്ട്രീയ ഘടനയെക്കുറിച്ചും നിർണായക വിവരങ്ങൾ നൽകുന്ന മുദ്ര പതിപ്പിച്ച ടോക്കൻ രൂപത്തിലുള്ള മൂന്ന് മൺകട്ടകൾ ബഹ്‌റൈനിൽ നിന്ന് കണ്ടെത്തി. ‘ജേണൽ ഓഫ് നിയർ ഈസ്റ്റേൺ സ്റ്റഡീസിൽ’ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിലെ വിദഗ്ധരും അന്താരാഷ്ട്ര ഗവേഷകരും ചേർന്ന് നടത്തിയ പഠനത്തിൽ ദിൽമുൻ രാജാവായ യാഗ്‌ലി-ഇൽ നെക്കുറിച്ചുള്ള പുതിയ സൂചനകളാണ് ലഭിച്ചത്. ക്രിസ്തുവിന് മുൻപ് 1700നും 1650നും ഇടയിലുള്ള കാലഘട്ടത്തിൽ ഭരണകൂടം എങ്ങനെ പ്രവർത്തിച്ചിരുന്നു എന്നതിലേക്കാണ് ഈ കണ്ടെത്തലുകൾ വെളിച്ചം വീശുന്നത്. യാഗ്‌ലി ഇൽ രാജാവിന്റെ പേര് രേഖപ്പെടുത്തിയ മുദ്രകൾ അൽ-മഖ്‌ശ, ഖൽ അത്ത് അൽ ബഹ്‌റൈൻ എന്നീ രണ്ട് സ്ഥലങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. ഇത് ദ്വീപിലുടനീളം രാജകീയ ഭരണസംവിധാനം സജീവമായിരുന്നു എന്നതിൻ്റെ തെളിവാണ്.
മുദ്രകളിൽ രാജാവിനെ ‘ദേവതയായ പാനിപ്പയുടെ സേവകൻ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ കണ്ടെത്തിയ ശിലാപാത്രങ്ങളിൽ ഇദ്ദേഹത്തെ ‘ഇൻസാക് ദേവതയുടെ സേവകൻ’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ഈ മാറ്റം അദ്ദേഹം കിരീടാവകാശിയായിരുന്ന കാലത്തോ അല്ലെങ്കിൽ രാജാവാകുന്നതിന് മുമ്പുള്ള മതപരമായ സ്ഥാനങ്ങളിൽ ഇരുന്നപ്പോഴോ ഉള്ളതാകാമെന്ന് ഗവേഷകർ കരുതുന്നു. ചരക്കുകൾ കൈമാറുന്നതിനും ഗോഡൗണുകളിൽ നിന്ന് സാധനങ്ങൾ ശേഖരിക്കുന്നതിനും പുരാതന ദിൽമുൻ നിവാസികൾ അത്യാധുനികമായ ഒരു ഭരണരീതി ഉപയോഗിച്ചിരുന്നു.
മുദ്രകൾ പതിച്ച ഇത്തരം മൺകട്ടകൾ ഒരു തരം പാസ്‌പോർട്ടുകളോ തിരിച്ചറിയൽ രേഖകളോ ആയി ഉപയോഗിച്ചതായി കരുതപ്പെടുന്നു. ബഹ്‌റൈന്റെ സാംസ്കാരിക പൈതൃകം ആഗോളതലത്തിൽ വീണ്ടും ശ്രദ്ധ നേടുന്നതിനും, ദിൽമുൻ കാലഘട്ടത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനും ഈ പഠനം സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

