രേഖാ കുരുക്കുകൾക്ക് പരിഹാരം; അമ്മയും രണ്ട് കുഞ്ഞുങ്ങളും പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി
text_fieldsനാട്ടിലേക്ക് യാത്രയാകുന്ന കുടുംബത്തോടൊപ്പം പി.എൽ.സി അധികൃതർ
മനാമ: രണ്ട് വർഷത്തോളം നീണ്ട നിയമ-രേഖാ പ്രതിസന്ധികൾക്ക് ഒടുവിൽ അമ്മയ്ക്കും രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്കും ബഹ്‌റൈനിൽ നിന്ന് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. മലയാളിയായ അരുണിമ ബേബി കരിമ്പാടം കുനിയിൽ, മക്കളായ ഗ്രീവ മറിയം, സയാൻ മുഹമ്മദ് എന്നിവരാണ് പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ബഹ്റൈൻ ചാപ്റ്ററിന്റെ ഇടപെടലിലൂടെ ഇന്നലെ കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.
2026 മാർച്ചിലാണ് തൊഴിലോ മറ്റ് വരുമാനമോ ഇല്ലാതെ കടുത്ത സാമ്പത്തിക മാനുഷിക പ്രതിസന്ധിയിലായിരുന്ന ഈ കുടുംബം പി.എൽ.സി പ്രസിഡന്റ് സുധീർ തിരുനിലത്തിനെയും ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജിനെയും സമീപിക്കുന്നത്. കുട്ടികളുടെ ജനന രേഖകൾ, പാസ്‌പോർട്ട്, റെസിഡൻസി എന്നിവ ലഭിക്കാത്തതായിരുന്നു പ്രധാന തടസ്സം.
പി.എൽ.സി പാനൽ അഭിഭാഷകൻ അഡ്വ. താരിഖ് അലോൺ മാസങ്ങളോളം നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് കുടുംബത്തിന് അനുകൂലമായ കോടതിവിധി സമ്പാദിച്ചത്. ഇളയ കുട്ടിയുടെ രേഖകൾക്കായി ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിലുണ്ടായിരുന്ന കുടിശ്ശികയിൽ, കുടുംബത്തിന്റെ അവസ്ഥ കണക്കിലെടുത്ത് മാനേജ്മെന്റ് 70 ശതമാനം ഇളവ് അനുവദിച്ചു. തുടർന്ന് ഈ ആശുപത്രിയിൽ നിന്നും സൽമാനിയ ആശുപത്രിയിൽ നിന്നും കുട്ടികളുടെ ജനന രേഖകൾ ലഭ്യമാക്കി.
പത്ത് മാസത്തെ വാടക കുടിശ്ശികയുണ്ടായിട്ടും കുടുംബത്തെ താമസിക്കാൻ അനുവദിച്ച കെട്ടിട ഉടമയുടെയും, പൂർണ്ണ പിന്തുണ നൽകിയ മുൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന്റെയും എംബസിയുടെയും സേവനങ്ങളെ പി.എൽ.സി നന്ദിയോടെ ഓർത്തു.
കുട്ടികൾ ജനിച്ചാൽ ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, റെസിഡൻസി എന്നിവ യഥാസമയം എടുക്കാൻ എല്ലാ പ്രവാസി മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് സുധീർ തിരുനിലത്ത് അഭ്യർത്ഥിച്ചു. ചെറിയൊരു കാലതാമസം പിന്നീട് വലിയ നിയമ-ഇമിഗ്രേഷൻ പ്രതിസന്ധികൾക്ക് കാരണമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

