റോഡുകളിൽ സ്മാർട്ട് ട്രാഫിക് സിഗ്നലുകൾ വേണം; നിർദ്ദേശവുമായി തലസ്ഥാന ട്രസ്റ്റീസ് ബോർഡ്
text_fieldsമനാമ: വാഹനത്തിരക്കിനനുസരിച്ച് സ്വയം പ്രവർത്തിക്കുന്ന സ്മാർട്ട് ട്രാഫിക് സിഗ്നൽ സംവിധാനം ബഹ്‌റൈനിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന ട്രസ്റ്റീസ് ബോർഡ് രംഗത്ത്. നിലവിലുള്ള ഫിക്സഡ് സിഗ്നൽ ടൈമിങ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും, ഒരു ഭാഗത്ത് കനത്ത തിരക്കുണ്ടാകുമ്പോൾ മറുഭാഗത്ത് വാഹനങ്ങളില്ലാത്ത അവസ്ഥയാണുള്ളതെന്നും ബോർഡ് ചെയർമാൻ സാലിഹ് തറാദ ചൂണ്ടിക്കാട്ടി.
റോഡിലെ യഥാർത്ഥ സാഹചര്യങ്ങൾക്കനുസരിച്ച് സിഗ്നൽ സമയം ക്രമീകരിക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും സ്മാർട്ട് സാങ്കേതികവിദ്യയും ഉപയോഗിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എതിർദിശയിൽ വാഹനങ്ങളില്ലാത്തപ്പോൾ ഡ്രൈവർമാർ വെറുതെ റെഡ് സിഗ്നലിൽ കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറകൾ ഉപയോഗിക്കുന്നത് പോലെ, ഗതാഗതം നിയന്ത്രിക്കാനും സ്മാർട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം.
ചൂടിൽ പൊരിവെയിലത്ത് ട്രാഫിക് നിയന്ത്രിക്കാൻ പാെലീസുകാർ നിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും ഇത്തരം സംവിധാനങ്ങൾ സഹായിക്കുമെന്ന് ട്രസ്റ്റീസ് ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. ഖുലൂദ് അൽ ഖത്താൻ വ്യക്തമാക്കി. പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയ അവർ, രാജ്യത്തിന്റെ നഗരവികസനത്തിനനുസരിച്ച് ഗതാഗത സംവിധാനങ്ങളും സ്മാർട്ട് സിറ്റികളുടെ ഭാഗമായി മാറേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

