സ്ലൊവാക്യയിൽ നടന്ന അന്താരാഷ്ട്ര കുതിരയോട്ട മത്സരത്തിൽ തിളങ്ങി ശൈഖ് നാസറിന്റെ മക്കൾ
text_fieldsമനാമ: സ്ലോവാക്യയിൽ നടന്ന സാമോറിൻ അന്താരാഷ്ട്ര എൻഡുറൻസ് കുതിരയോട്ട മത്സരത്തിൽ ബഹ്‌റൈൻ രാജാവിന്റെ മാനുഷിക കാര്യങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള പ്രതിനിധിയും റോയൽ എൻഡുറൻസ് ടീം ക്യാപ്റ്റനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ മക്കൾ മികച്ച വിജയം കൈവരിച്ചു. ജൂനിയർ, യൂത്ത് വിഭാഗത്തിൽ നടന്ന 100 കിലോമീറ്റർ മത്സരത്തിൽ ശൈഖ ശീമ ബിൻത് നാസർ ബിൻ ഹമദ് ആൽ ഖലീഫ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതേ വിഭാഗത്തിൽ നടന്ന 120 കിലോമീറ്റർ മത്സരത്തിൽ ശൈഖ് മുഹമ്മദ് ബിൻ നാസർ ബിൻ ഹമദ് ആൽ ഖലീഫയും ഒന്നാം സ്ഥാനത്തെത്തി.
മത്സരത്തിനിടെ 120 കിലോമീറ്റർ ഓപ്പൺ വിഭാഗത്തിൽ പങ്കെടുത്ത ശൈഖ് ഹമദ് ബിൻ നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ കുതിര മൂന്നാം ഘട്ടത്തിന് ശേഷം നടന്ന വെറ്ററിനറി പരിശോധനയിൽ വിജയിച്ചില്ല. 160 കിലോമീറ്റർ മത്സരത്തിൽ പങ്കെടുത്ത ശൈഖ് നാസർ പരിക്കേറ്റതിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ പിന്മാറിയിരുന്നു. ടീം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും, വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പുകൾക്കുള്ള തയ്യാറെടുപ്പിന്റെ പ്രധാന ഭാഗമാണിതെന്നും ശൈഖ് നാസർ പറഞ്ഞു.
2027-ൽ നടക്കാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പുകൾക്ക് ഈ അനുഭവങ്ങൾ ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച റോയൽ എൻഡുറൻസ് ടീമിലെ എല്ലാ അംഗങ്ങളെയും ശൈഖ് നാസർ അഭിനന്ദിച്ചു. ബഹ്‌റൈൻ എൻഡുറൻസ് കായികരംഗം ആഗോളതലത്തിൽ കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിക്കുകയും, വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പുകളിൽ ടീമിന് വിജയാശംസകൾ നേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

