പ്രവാസികളുടെ ക്ഷേമത്തിനും പ്രശ്‌നപരിഹാരത്തിനും പൂർണ പിന്തുണയുമായി സർക്കാർ ഒപ്പമുണ്ട് -ഷാനിമോൾ ഉസ്മാൻ
text_fieldsകേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
മനാമ: പ്രവാസികളുടെ ക്ഷേമത്തിനും പ്രശ്‌നപരിഹാരത്തിനും പൂർണ പിന്തുണയുമായി സർക്കാർ ഒപ്പമുണ്ടെന്ന് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പ്രവാസികളായ മലയാളികൾ നാടിനായി നൽകുന്ന സംഭാവനകൾ വളരെ പ്രധാനപ്പെട്ടതാണെന്നും നാട് ഇന്നു കാണുന്ന രീതിയിൽ വളർന്നതിന് പ്രധാന കാരണം പ്രവാസികളാണെന്നും അവർ വ്യക്തമാക്കി. പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ പങ്കെടുക്കാനായി ബഹ്‌റൈനിലെത്തിയ അവർ, ഗൾഫ് മാധ്യമം ഓഫീസ് സന്ദർശിച്ച വേളയിലാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
പ്രവാസികളുടെ ക്ഷേമം, വോട്ടവകാശം, പെൻഷൻ, പുനരധിവാസം എന്നിവയ്ക്ക് സർക്കാർ മുഖ്യ പരിഗണന നൽകുന്നുണ്ട്. ഇവരുടെ പ്രശ്നങ്ങളിൽ കൂടുതൽ കാര്യക്ഷമമായി സർക്കാർ നേരിട്ട് ഇടപെടും. ഗൾഫ് സന്ദർശനവേളകളിൽ സാധാരണക്കാരായ തൊഴിലാളികളെ നേരിട്ട് കണ്ട് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്ന നേതാക്കളാണ് ഇത്തവണ സർക്കാറിന്‍റെ ഭാഗമായുള്ളത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ബജറ്റിൽ പ്രവാസികൾക്കാവശ്യമായ നിരവധി പദ്ധതികൾ ഉൾപ്പെടുത്തുമെന്ന് നൂറു ശതമാനം പ്രതീക്ഷിക്കാം.
സെൻട്രൽ മാർക്കറ്റ് സന്ദർശനവേളയിൽ മലയാളി പ്രവാസികൾ ഉന്നയിച്ച വിവിധ വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനും പരിഹാരം കാണാനും ശ്രമിക്കും. പ്രവാസികളെ മാറ്റിനിർത്തിയുള്ള ഒരു പദ്ധതിക്കും സർക്കാർ രൂപം നൽകില്ലെന്നും പ്രവാസികളെ പൂർണമായും ചേർത്തുപിടിക്കുന്ന നിലപാടാണ് സർക്കാറിന്റേതെന്നും അവർ കൂട്ടിച്ചേർത്തു.
കൂടെ നിലവിലെ രാഷ്ടീയ വിഷയങ്ങളെ കുറിച്ചും അവർ സംസാരിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നുവന്നയാളാണ് താനെന്നും സംഘടന നൽകിയ വലിയൊരു പദവിയായാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെ കാണുന്നതെന്നും അവർ പറഞ്ഞു. പദവി ലഭിക്കുമ്പോൾ അധികാരം പോയി എന്ന് വിശ്വസിക്കുന്ന ആളാണ് താൻ. സാധാരണക്കാരായ ജനങ്ങൾക്കൊപ്പം നിന്ന് രാഷ്ട്രീയ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്.
സ്ത്രീ രാഷ്ട്രീയത്തെപ്പറ്റി എല്ലാ കാലത്തും നമ്മുടെ നാട്ടിൽ ചർച്ചകൾ നടക്കുന്നതാണ്. മത പണ്ഡിതന്മാർ സ്വഭ്വാവികമായും അവരുടെ അഭിപ്രായങ്ങൾ പറയും, അതിനെ ഞാൻ ചോദ്യം ചെയ്യാറില്ല. അവർ പറയുന്നതിൽ ശരിയോ തെറ്റോ എന്ന് ഞാൻ പറയുന്നതിൽ ഒരു പ്രസക്തിയില്ല. എല്ലാവർക്കും അഭിപ്രായം പറയാനും അതിനെ വിയോജിനും ജോയിക്കാനുമുള്ള സ്വാതന്ത്ര്യം നമുക്ക് ഭരണഘടന നൽകിയിട്ടുണ്ട്. ഇത് മാത്രമല്ല പല വിഷയങ്ങളിലും അഭിപ്രായം പറയുന്നവരുണ്ടാകും. അതിലെല്ലാം സംവാദങ്ങളും ചർച്ചകളും ഒരു ഭാഗത്ത് നടക്കട്ടെ. മഹാത്മാഗാന്ധിയുടെ ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന തത്വത്തിൽ വിശ്വസിച്ചാണ് താൻ മുന്നോട്ടുപോകുന്നതെന്നും അവർ വ്യക്തമാക്കി.
ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കൽ, പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര, ഓപറേഷൻ തൂഫാൻ എന്നിവ ചുരുങ്ങിയ കാലയളവിൽ സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ തീരുമാനങ്ങളാണ്. കഴിഞ്ഞ ഓണക്കാലത്ത് ഇതിന്റെ ഗുണങ്ങൾ പൊതുജനങ്ങൾക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ നിലവിലെ പവർകട്ട് വിഷയം സർക്കാറിന്റെ പോരായ്മയോ പിഴവോ മൂലമല്ലെന്ന് വിമർശിക്കുന്നവർക്കും അറിയാം. എന്നിരുന്നാലും ഇതിനെ നിസ്സാരമായി കാണാതെ പൂർണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നു. വലിയ വില കൊടുത്ത് ഇതരസംസ്ഥാനത്ത് നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും വളരെ പെട്ടെന്നുതന്നെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്നും ഡെപ്യൂട്ടി സ്പീക്കർ പ്രത്യാശ പ്രകടിപ്പിച്ചു.
സന്ദർശന വേളയിൽ പാക്ട് വൈസ്. പ്രസിഡന്‍റ് സൽമാനുൽ ഫാരിസ്, ഒ.ഐ.സി.സി നേതാക്കളായ, ബിനുകുന്നന്താനം, ഗഫൂർ ഉണ്ണികുളം മറ്റ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

