ഗർഭാശയ സെർവിക്കൽ കാൻസർ നിർണയത്തിന് സ്വയം പരിശോധന ഫലപ്രദം
text_fieldsമനാമ: ബഹ്‌റൈനിൽ സ്ത്രീകൾക്കിടയിലെ ഗർഭാശയ സെർവിക്കൽ ക്യാൻസർ തുടക്കത്തിലേ തിരിച്ചറിയാൻ സ്വയം സാമ്പിൾ ശേഖരിക്കുന്ന രീതി ഏറെ ഫലപ്രദമാണെന്ന് പുതിയ പഠനം. റോയൽ കോളേജ് ഓഫ് സർജൻസ് ഇൻ അയർലൻഡ് (ആർ.സി.എസ്.ഐ) ബഹ്‌റൈൻ, പ്രൈമറി ഹെൽത്ത്‌കെയർ സെന്ററുകൾ, കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ എന്നിവയിലെ ഗവേഷകരും ഡോക്ടർമാരും ചേർന്നാണ് പഠനം നടത്തിയത്.
'ബി.എം.സി വുമൻസ് ഹെൽത്ത്' ജേണലിൽ സമർപ്പിച്ച പഠനം നിലവിൽ സമഗ്രമായ അവലോകനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളിൽ പോയി നേരിട്ട് ഡോക്ടർമാർ വഴി സാമ്പിളുകൾ ശേഖരിക്കുന്ന രീതിക്ക് പകരമായി, സ്ത്രീകൾക്ക് സ്വയം സാമ്പിൾ ശേഖരിക്കാൻ കഴിയുന്നത് അർബുദ പരിശോധനാ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഡോക്ടർമാർ നേരിട്ട് ശേഖരിച്ച സാമ്പിളുകളിലെ രോഗനിർണയ കൃത്യതയ്ക്ക് തുല്യമാണ് സ്വയം സാമ്പിൾ ശേഖരണത്തിലും ലഭിച്ചത്. പഠനത്തിൽ പങ്കെടുത്ത 94.5% സ്ത്രീകളും നിർദ്ദേശങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണെന്ന് അഭിപ്രായപ്പെട്ടു. 80% ആളുകൾക്ക് പരിശോധന തികച്ചും എളുപ്പമായി തോന്നി. 18.2% പേർ മാത്രമാണ് ചെറിയ അസ്വസ്ഥത റിപ്പോർട്ട് ചെയ്തത്. പങ്കെടുത്ത സ്ത്രീകളിൽ 56.4% പേരും ഭാവിയിൽ ഇത്തരം സ്വയം പരിശോധനാ രീതി തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. നേരിട്ടുള്ള പരിശോധനകളിലെ മടി കാരണം പലരും സ്ക്രീനിംഗിൽ നിന്ന് വിട്ടുനിൽക്കാറുണ്ട്. എന്നാൽ സ്വയം സാമ്പിൾ ശേഖരണത്തിലൂടെ സ്വകാര്യതയും സൗകര്യവും ഉറപ്പാക്കാൻ സാധിക്കും. 21 നും 65 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് പഠനം നടത്തിയത്. പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഗുഫ്രാൻ ജാസിം ഉൾപ്പെടെയുള്ള വിദഗ്ധ സംഘമാണ് ഈ ഗവേഷണത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ലോകത്ത് ഏറ്റവുമധികം പടരുന്ന ലൈംഗികബന്ധം വഴിയുള്ള അണുബാധകളിലൊന്നാണ് എച്ച്.പി.വി. 90% കേസുകളിലും വൈറസ് താനേ നശിച്ചുപോകുമെങ്കിലും, ചിലരിൽ അണുബാധ നീണ്ടുനിൽക്കുന്നത് കാൻസറിന് കാരണമാകുന്നു. ബഹ്‌റൈനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അർബുദങ്ങളിൽ എട്ടാം സ്ഥാനത്താണ് ഗർഭാശയ സെർവിക്കൽ ക്യാൻസർ ഉള്ളത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ബഹ്‌റൈനിൽ പ്രതിവർഷം 21 സ്ത്രീകൾക്ക് ഈ രോഗം സ്ഥിരീകരിക്കുകയും 12 പേർ മരണപ്പെടുകയും ചെയ്യുന്നുണ്ട്. 2030-ഓടെ ഗർഭാശയ സെർവിക്കൽ ക്യാൻസർ നിർമാർജ്ജനം ചെയ്യാനുള്ള ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് ബഹ്‌റൈനിലെ ഈ പുതിയ പരിശോധനാ രീതി വലിയ പിന്തുണയാകുമെന്ന് ഗവേഷകർ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

