ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ വിദേശ ഇന്ത്യക്കാർക്ക് സീറ്റ് സംവരണം വേണം- ഐ.സി.എഫ്
text_fieldsമനാമ: കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ വിദേശ ഇന്ത്യക്കാർക്കായി (എൻ.ആർ.ഐ) സീറ്റ് സംവരണം ഏർപ്പെടുത്തണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു. ഹ്രസ്വകാല ഹജ്ജ് പാക്കേജ് നടപ്പിലാക്കിയത് ഹജ്ജ് തീർഥാടകരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള കാലോചിതവുമായ നടപടിയായാണ്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഈ പദ്ധതി കൂടുതൽ സൗകര്യപ്രദമാവും. നിലവിലുള്ള സാധാരണ ഹജ്ജ് പാക്കേജുകൾക്ക് കൂടുതൽ ദിവസം ആവശ്യമായി വരുമ്പോൾ, പുതുതായി അവതരിപ്പിച്ച ഷോർട്ട് പാക്കേജ് നിരവധി തീർഥാടകർക്ക് പ്രായോഗികവും സൗകര്യപ്രദവുമായ അവസരമാണ് ഒരുക്കുന്നത്. വിദേശ രാജ്യങ്ങളിലെ ഹജ്ജ് ക്വാട്ടാ സംവിധാനങ്ങളും പ്രാദേശിക ചട്ടങ്ങളും കാരണം ഇന്ത്യൻ പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ സാധിക്കുന്നില്ല. അതിനാൽ അവർ ഇന്ത്യ വഴിയാണ് ഹജ്ജ് യാത്ര നടത്തേണ്ടിവരുന്നത്. ദീർഘകാല ഹജ്ജ് പാക്കേജുകൾ ഇത്തരമാളുകൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ വിദേശ ഇന്ത്യക്കാർക്ക് പ്രത്യേക സംവരണമോ ക്വാട്ടയോ ഏർപ്പെടുത്തണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു. ഈ വിഭാഗത്തിലെ സീറ്റുകളിൽ പരമാവധി 50 ശതമാനം വരെ അർഹരായ പ്രവാസി അപേക്ഷകർക്കായി സംവരണം ചെയ്യുന്നത് പരിഗണിക്കേണ്ടതുണ്ട് എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ഐ.സി.എഫ് കത്തയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

