സീസണൽ പൗരത്വം
text_fieldsഎന്റെ ദേശം പാലക്കാട് അലനല്ലൂർ ആണ്. വലിയ ഫുട്ബാൾ ആരാധകരില്ലാത്ത നാട്. ക്രിക്കറ്റായിരുന്നു ഇഷ്ട്ടം. പത്ര/സ്പോർട്സ് മാഗസിനുകളിലൂടെ പയ്യെ പയ്യെ ഇഷ്ട്ടം ഫുട്ബാളിലേക്ക് ചേക്കേറി, ഇഷ്ട്ട ടീം വിജയിച്ചാൽ അടുത്ത ദിവസത്തെ സ്പോർട്സ് പേജിനുള്ള കാത്തിരുപ്പ്. കമാൽ വരദൂറിന്റെ കളിയെഴുത്തിനോടുള്ള കമ്പം കൂടിയായിരുന്നിരിക്കണം, ഒരോ വൈകുന്നേരവും കളികളുടെ റിസൽട്ടുകൾ ഇഴ കീറി അനലൈസ് ചെയ്യും, ഫോർമേഷനും മിഡ്ഫീൽഡിലെ പോരായ്മയും യൂറോ, ലാറ്റിനമേരിക്കൻ ശൈലികളും അതിൽ പെടും. വേൾഡ് കപ്പ് അടുത്താൽ ആവേശം കൊടുമുടി കയറും നാട്ടിലെ എല്ലാവരും ക്ലബിലുണ്ടാവും അതിൽ പ്രായഭേതമന്യ എല്ലാവരും ഉണ്ടാവും.
തോറ്റാലെന്താ ഞെട്ടിച്ചില്ലേ എന്നും റഫറി കാശ് മേടിച്ചു എന്നും പറഞ്ഞ് വേദന കടിച്ചമർത്തുന്നവർ അന്നത്തെ കണ്ണീർകാഴ്ചകളായിരുന്നു. കളർ ടിവി വന്ന ശേഷം കപ്പെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിൽ അർജന്റീനക്കാർ ക്ലീൻബൗൾഡാവും. ഞാനടക്കമുള്ളവരെ വർഷമേറെ വേട്ടയാടിയ ചോദ്യം അന്നൊന്നും മൊബൈൽ ഫോണുകൾ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ക്ലബിൽ ഒത്തുചേരുമ്പോൾ ആണ് ടീമിനെ ചൊല്ലിയുള്ള ചേരിത്തിരിഞ്ഞുള്ള ഏറ്റുമുട്ടലുകൾ നടക്കുക.
ഗോൾ നേടുമ്പോഴുള്ള ആർപ്പുവിളികളും ആഘോഷവും ഇന്നും കാതിലലക്കുന്നുണ്ട്. കൂട്ടത്തിലെ പ്രദീപ് മാത്രമായിരുന്നു ഹോളണ്ടിനെ ഹൃദയത്തിലേറ്റിയവൻ, അർജെന്റീനിയൻ രക്തമോടുന്നയെനിക്ക് അത് വലിയ കൗതുകമായിരുന്നു.
കാരണം കൂട്ടത്തിലധികവും ബ്രസീൽ, അർജെന്റീന സീസണൽ പൗരത്വമുള്ളവരായിരുന്നു. 2002 ൽ ബ്രസീൽ ജർമ്മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് കപ്പെടുത്ത ദിവസം നാട്ടിൽ കേബിൾ പോയതു കൊണ്ട് 6 കിലോമീറ്ററോളം നടന്ന് പോയി ഫൈനൽ കണ്ടതാണ് മറക്കാനാവാത്ത ഫൈനലോർമ.
ഇന്നും ഓരോ വേൾഡ് കപ്പടുക്കുമ്പോഴും ഓരോ പ്രവാസിക്കും അതെല്ലാം ഭൂതകാലകുളിരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

