എസ്. ജാനകിയുടെ വിയോഗം സംഗീത ലോകത്തിന് തീരാനഷ്ടം- എഫ്.എസ്.എ സർഗവേദി
text_fieldsമനാമ: മലയാളികളുടെ ഹൃദയത്തിൽ പതിറ്റാണ്ടുകളായി മാധുര്യം തുളുമ്പുന്ന ഗാനങ്ങൾ സമ്മാനിച്ച സംഗീത ലോകത്തെ നിത്യഹരിത വാനമ്പാടി എസ്. ജാനകിയുടെ നിര്യാണത്തിൽ എഫ്.എസ്.എ സർഗവേദി അനുശോചിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സമാനതകളില്ലാത്ത സംഗീത സപര്യക്കാണ് വിരാമമായിരിക്കുന്നത്.
ഭാവസാന്ദ്രമായ ആലാപന ശൈലി കൊണ്ടും, കുഞ്ഞുങ്ങളുടെ ശബ്ദം മുതൽ പ്രായമായവരുടെ ശബ്ദം വരെ ഒരേപോലെ വഴങ്ങുന്ന അസാധ്യമായ ശബ്ദവിന്യാസം കൊണ്ടും അവർ ഭാഷാഭേദമന്യേ കോടിക്കണക്കിന് ആസ്വാദകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പ്രതിഭയായിരുന്നുവെന്ന് സർഗവേദി ഇറക്കിയ അനുശോചന സന്ദേശത്തിൽ ഓർമിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെ പത്തിലധികം ഭാഷകളിലായി തരംഗങ്ങൾ സൃഷ്ടിച്ച പതിനായിരക്കണക്കിന് ഗാനങ്ങൾ ജാനകിയുടേതായി ഉണ്ട്. മികച്ച പിന്നണി ഗായികക്കുള്ള നാല് ദേശീയ പുരസ്കാരങ്ങളും കേരള സർക്കാർ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ നിരവധി പുരസ്കാരങ്ങളും അവരെ തേടിയെത്തുകയുണ്ടായി. ലാളിത്യവും വിനയവും കൈവിടാതെ സംഗീതത്തെ ഉപാസിച്ച അവർ, വരും തലമുറയിലെ കലാകാരന്മാർക്ക് വഴികാട്ടിയും പാഠപുസ്തകവുമായിരിക്കും.
തലമുറകളെ ഒരുപോലെ ത്രസിപ്പിച്ച ആ മധുര ശബ്ദം ഇനി ഓർമകളിൽ ജീവിക്കും. പ്രിയ ഗായികയുടെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

