ബഹ്‌റൈനിൽ ലോൺ തിരിച്ചടവുകൾക്ക് ഇളവ്
text_fieldsമനാമ: രാജ്യത്തെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സി.ബി.ബി). ലോൺ തിരിച്ചടവുകൾക്ക് ഇളവ് നൽകുന്നതിനും വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് പ്രഖ്യാപനം.
ഇളവുകൾ പ്രകാരം വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും തങ്ങളുടെ ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം. റീട്ടെയിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ സൗകര്യം നൽകണം. ഇതിനായി നിലവില്‍ 700 കോടി ദിനാര്‍ നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമെ റെപ്പോ സൗകര്യം മൂന്ന് മാസത്തേക്ക് നീട്ടും. ബാങ്കുകള്‍ സൂക്ഷിക്കേണ്ട റിസര്‍വ് അനുപാതം 5.0 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി കുറച്ചു. ലിക്വിഡിറ്റി കവറേജ് റേഷ്യോ, നെറ്റ് സ്റ്റേബിള്‍ ഫണ്ടിങ് റേഷ്യോ എന്നിവ 100 ശതമാനത്തില്‍ നിന്ന് 80 ശതമാനമാക്കി കുറച്ചു. ഇത് വിപണിയിലേക്ക് കൂടുതല്‍ പണം എത്താന്‍ സഹായിക്കും.
ബഹ്‌റൈനിലെ ബാങ്കിംഗ് മേഖല സുരക്ഷിതമാണെന്നും ആവശ്യത്തിന് മൂലധനവും പണലഭ്യതയും ബാങ്കുകൾക്കുണ്ടെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. രാജ്യത്തെ ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ തുടർന്നും നിരീക്ഷണം നടത്തുമെന്നും ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ഏകദേശം 11.3 ബില്യൺ ബഹ്‌റൈൻ ദിനാറാണ് രാജ്യത്തെ ആകെ ആഭ്യന്തര വായ്പ തുകയെന്ന് കണക്കാക്കപ്പെടുന്നു. പുതിയ ഇളവുകൾ കോവിഡ് കാലത്തെ പ്രതിസന്ധികൾക്ക് ശേഷം സാമ്പത്തിക രംഗത്തിന് വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

