മേഖലയിലെ സംഘർഷം: ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഹമദ് രാജാവും ഈജിപ്ത് പ്രസിഡന്റും
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും മനാമയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും നേതാക്കൾ ചർച്ച ചെയ്തു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ചർച്ചകളിൽ പങ്കെടുത്തു.
മേഖലയുടെ സുരക്ഷയിലും സ്ഥിരതയിലും ഈജിപ്ത് വഹിക്കുന്ന നിർണ്ണായക പങ്കിനെ ഹമദ് രാജാവ് അഭിനന്ദിച്ചു. ബഹ്‌റൈന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ കൈക്കൊള്ളുന്ന നടപടികൾക്ക് ഈജിപ്ത് നൽകുന്ന പിന്തുണയെയും രാജാവ് എടുത്തുപറഞ്ഞു. ബഹ്‌റൈനെതിരായ ഇറാനിയൻ ആക്രമണങ്ങളെ ഈജിപ്ത് ശക്തമായി അപലപിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്ന ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവും ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി വ്യക്തമാക്കി.
സുരക്ഷാ കൗൺസിൽ പ്രമേയം 2817 മുൻനിർത്തി, ഇറാൻ ഗൾഫ് രാജ്യങ്ങൾക്കും ജോർദാനും എതിരെ നടത്തുന്ന ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഹുർമുസ് കടലിടുക്കിലെ നാവിഗേഷൻ സ്വാതന്ത്ര്യത്തിന് ഇറാൻ ഭീഷണിയുയർത്തുന്നത് ആഗോള ഊർജ്ജ വിതരണത്തെയും വ്യാപാരത്തെയും ദോഷകരമായി ബാധിക്കുമെന്നും, സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു.
വരും ദിവസങ്ങളിലും വിവിധ വിഷയങ്ങളിൽ കൂടിയാലോചനകൾ തുടരാനും ഉഭയകക്ഷി സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഇരുനേതാക്കളും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

